ഗുരുവായൂർ ബസ് സ്റ്റാൻഡിന് 20 കോടി; പലിശയില്ലാതെ ലഭിക്കുന്ന തുക, തിരിച്ചടവ് കാലാവധി 50 വർഷം
Mail This Article
ഗുരുവായൂർ ∙ പുത്തൻ സൗകര്യങ്ങളോടെ ബസ്‌സ്റ്റാൻഡ് നിർമിക്കാൻ 20 കോടി രൂപയുടെ സഹായം കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൽ നിന്നു നഗരസഭയ്ക്കു ലഭിക്കും. ഇതിന്റെ ആദ്യഗഡു 5 കോടി രൂപ അനുവദിച്ചു. തുക മാർച്ച് 31നകം ചെലവഴിക്കണം. വിനിയോഗ സർട്ടിഫിക്കറ്റ് നൽകുന്നത് അനുസരിച്ച് ബാക്കി തുക അനുവദിക്കും. പലിശയില്ലാതെ ലഭിക്കുന്ന തുക 50 വർഷത്തിനു ശേഷം തിരിച്ചടച്ചാൽ മതി. കേരള ബാങ്കിൽ നിന്നു വൻ പലിശയ്ക്ക് വായ്പയെടുത്ത് ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും നിർമിക്കാനിരുന്ന നഗരസഭയ്ക്ക് ഇത് ആശ്വാസമായി. ബസ്‌സ്റ്റാൻഡിന്റെ ശിലാസ്ഥാപനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.
ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ. ബസ്‌സ്റ്റാൻഡിന് 3 നിലകളിലായി 4777 ചതുരശ്ര മീറ്റർ കെട്ടിടവും ഇതിനോടു ചേർന്ന് 2977 ചതുരശ്ര മീറ്ററിൽ 3 നിലകളിലായി 8.08 കോടി രൂപയ്ക്ക് സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്നുണ്ട്. 26.58 കോടിയാണ് ആകെ ചെലവ്. ഈ തുക മുഴുവൻ കേന്ദ്ര സഹായമായി ലഭിക്കും. കൃത്യസമയത്ത് അപേക്ഷ നൽകാനായതും അമൃത് പദ്ധതിയിൽ സമയബന്ധിതമായി പണി പൂർത്തിയാക്കിയതും നഗരസഭയ്ക്ക് സഹായകമായി. ഗുരുവായൂർ അടക്കം കേരളത്തിൽ നഗരാസൂത്രണത്തിന് 690 കോടി രൂപയാണ് കേന്ദ്രസഹായം. ആദ്യഗഡു 119.30 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ 7ന് കേന്ദ്ര നഗരകാര്യ മന്ത്രാലയം ഇക്കാര്യം കേരള സർക്കാരിനെ അറിയിച്ചു.