നിലനിൽക്കാനാവാതെ ചെറു ഫ്ലവർമില്ലുകൾ
Mail This Article
കുന്നംകുളം ∙ വരുമാനം കുറഞ്ഞ് പ്രതിസന്ധിയിലായതോടെ ചെറു ഫ്ലവർമില്ലുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ ആരംഭിച്ചതാണു ഇവയിൽ ഏറെയും. സംസ്ഥാനത്ത് 2 വർഷത്തിനിടെ ഏകദേശം നാലായിരത്തോളം മില്ലുകൾ പൂട്ടിയെന്നാണു കണക്കാക്കുന്നത്. ജില്ലയിൽ 120 മില്ലുകൾ ലൈസൻസ് പുതുക്കിയില്ലെന്ന് ഓൾ കേരള ഫ്ലവർമിൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. മുരളീധരൻ പറഞ്ഞു.
പാക്കറ്റ് പൊടികളുടെ പ്രചാരം കൂടിയതോടെ അരിയും മുളകും മല്ലിയും പൊടിക്കാനെത്തുന്നവർ കുറഞ്ഞു. ഗോതമ്പ് ഒഴിവാക്കി പാക്കറ്റ് ആട്ട വിതരണം റേഷൻ കടകളിൽ വ്യാപകമായതും പ്രതികൂലമായി. ദൂരപരിധിയില്ലാതെ മില്ലുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് അനുവദിച്ചതും പ്രതിസന്ധി കൂട്ടി.
വൈദ്യുതി ചാർജ്, കെട്ടിട വാടക, ലൈസൻസ് ഫീസ്, തൊഴിൽ നികുതി തുടങ്ങിയവ വർധിച്ചു. വർഷങ്ങളായി പ്രവർത്തിക്കുന്ന മില്ലുകൾക്കു പോലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ആവശ്യപ്പെടുന്നു. യന്ത്രങ്ങളുടെ റിപ്പയർ ചെലവും കൂടി. മില്ലുകളിൽ നിന്ന് യൂസ്രഫീ ഈടാക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം പിൻവലിക്കണമെന്നും പീഡിത വ്യവസായങ്ങൾക്കുള്ള ആനുകൂല്യം നൽകണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.