ADVERTISEMENT

ചാലക്കുടി ∙ മണ്ഡലത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുക്കി എല്‍ഡിഎഫ്. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പ്രഖ്യാപനം വരും മുൻപേ എൽഡിഎഫ് സ്ഥാനാർഥി  സി.രവീന്ദ്രനാഥ് റോഡ് ഷോയുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. ചുട്ടു പൊള്ളുന്ന ചൂടിനെ വക വയ്ക്കാതെ ജനം സ്ഥാനാർഥിയെ കാത്തുനിന്നു. വിവിധ കേന്ദ്രങ്ങളിൽ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്ഥാനാർഥിയെ സ്വീകരിച്ചു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരികയോ നാമനിർദേശ പത്രിക സമർപ്പിക്കുകയോ ചെയ്യും മുൻപേ ഇടതുപക്ഷം കളം നിറഞ്ഞു പ്രചാരണത്തിനിറങ്ങുകയായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം പോലും കവർന്നെടുക്കുന്ന രീതിയിലുള്ള കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങളെ ചെറുക്കാനായി ഇടതുപക്ഷ സ്ഥാനാർഥികൾ ജയിച്ചു പാർലമെന്റില്‍ എത്തണമെന്നു സി.രവീന്ദ്രനാഥ് പറഞ്ഞു.

വളരെ ആശയപ്രശ്നങ്ങളുള്ള തിരഞ്ഞെടുപ്പാണിതെന്നും രാജ്യം എങ്ങോട്ട് എന്നു ജനം ചിന്തിക്കുന്ന കാലത്തു ജനത്തെ വഴിയാധാരമാക്കിയവർക്കുള്ള യഥാർഥ മറുപടി വോട്ടുകളിലൂടെയാണു നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കാടുകുറ്റി പഞ്ചായത്തിൽ നിന്നാരംഭിച്ച ആദ്യഘട്ട സ്ഥാനാർഥി പര്യടനം കൊരട്ടി, മേലൂർ, പരിയാരം, കോടശേരി പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ചാലക്കുടി ടൗണിലെത്തി.‍

നൂറുകണക്കിനു പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോ നടത്തി. സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്ത് ആരംഭിച്ചു ടൗൺ ചുറ്റി ആനമല ജംക്‌ഷനിൽ സമാപിച്ചു. സ്ഥാനാർഥിക്കൊപ്പം മുൻ എംഎൽഎമാരായ ബി.ഡി.ദേവസി, എ.കെ.ചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി.ജോസഫ്, സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, എൽഡിഎഫ് നേതാക്കളായ സി.വി.ജോഫി, എം.വി.ഗംഗാധരൻ, പോളി ഡേവിസ് എന്നിവരുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com