സഞ്ചരിക്കുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്; ഇന്ത്യയിൽ ആദ്യമായി ചാലക്കുടിയിൽ
Mail This Article
ചാലക്കുടി ∙ ഇന്ത്യയിലെ ആദ്യ സഞ്ചരിക്കുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നഗരസഭയിൽ പ്രവർത്തനമാരംഭിച്ചു. വാഹനത്തിൽ വീടുകളിൽ നേരിട്ടെത്തി ആധുനിക സംവിധാനങ്ങളോടെ ശുചിമുറി മാലിന്യം സംസ്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് ഓൺലൈനായി നിർവഹിച്ചു.ഭൂമി ലഭ്യമാവുന്നിടത്തെല്ലാം ശുചിമുറി മാലിന്യ സംസ്കരണത്തിനുള്ള ശാസ്ത്രീയ പ്ലാന്റുകൾ സ്ഥാപിക്കേണ്ടത് കേരളത്തിന്റെ വികസന മുൻഗണനയിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നു മന്ത്രി പറഞ്ഞു.
കേരളത്തിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലെ പ്രധാന തടസ്സം ഭൂമിയുടെ ലഭ്യതക്കുറവാണെന്നും മന്ത്രി വ്യക്തമാക്കി. ഇവിടെ സജ്ജമാക്കിയ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൂടി മാതൃകയാണെന്നു ബെന്നി ബഹനാൻ എംപി പറഞ്ഞു.നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ദീപു ദിനേശ്, ജോർജ് തോമസ്, ജിജി ജോൺസൺ, സൂസമ്മ ആന്റണി, സൂസി സുനിൽ, പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്.സുരേഷ്, കൗൺസിലർ റോസി ലാസർ.
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.കെ.മനോജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. സണ്ണി ജോർജ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ രജിനേഷ് രാജൻ, മുൻ നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, ഡിവൈഎസ്പി എം.കെ അശോകൻ, ക്ലീൻ സിറ്റി മാനേജർ സി.സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടന സമയത്ത് ചാലക്കുടിയിലൂടെ കടന്നുപോയെങ്കിലും ചടങ്ങിന് നേരിട്ടെത്തിയില്ല. തൃശൂരിൽ നിന്ന് കാർ മാർഗം കൊച്ചിയിലേക്കു മന്ത്രി പോയത് ചാലക്കുടി വഴിയാണ്. എന്നാൽ ഓൺലൈനായി ഉദ്ഘാടനം നടത്തുകയും ചെയ്തു.