വേമ്പൻപടവ് പാടത്ത് നെൽക്കൃഷി ഉണങ്ങുന്നു
Mail This Article
പെരുമ്പിലാവ് ∙ ജലസേചനം പൂർണമായി നിലച്ചതോടെ കടവല്ലൂർ വേമ്പൻപടവ് പാടശേഖരത്തിലെ നെൽക്കൃഷി ഉണങ്ങുന്നു. കഴിഞ്ഞ മാസം ഒരുതുള്ളി വെള്ളം പോലും നെൽച്ചെടികൾക്ക് എത്തിക്കാൻ സാധിച്ചില്ലെന്നു കർഷകർ പറഞ്ഞു. തോടുകൾ പൂർണമായി വറ്റി. 40 ഏക്കറോളം കൃഷി നാശത്തിന്റെ വക്കിലാണ്.നെഞ്ചു തകരുന്ന കാഴ്ച കാണേണ്ട എന്ന നിലപാടിൽ പല കർഷകരും പാടത്തേക്ക് വരുന്നത് നിർത്തി.
ചിലർ പാടത്ത് കുഴൽ കിണർ നിർമിച്ച് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.നൂറടി തോട്ടിലെ വെള്ളം പാടശേഖരങ്ങളുടെ ആവശ്യം അനുസരിച്ച് വിതരണം ചെയ്യുന്നതിൽ വരുത്തിയ അലംഭാവമാണ് കൃഷി നാശത്തിനു കാരണം. കടവല്ലൂരിലെ തോടുകളിലേക്ക് വെള്ളം എത്തുന്നത് നൂറടി തോട്ടിൽ നിന്നാണ്. ഒതളൂർ ബണ്ടിൽ നിന്നും പമ്പ് ചെയ്തു കയറ്റുകയാണു പതിവ്.ഇത്തവണ 4 ദിവസം മാത്രമാണ് ഇത്തരത്തിൽ പമ്പിങ് നടത്തിയത്.
20 ദിവസം പമ്പിങ് നടത്തിയാൽ മാത്രമേ വേമ്പൻപടവിലെ കൃഷി പൂർത്തിയാക്കാൻ ആവശ്യമായ വെള്ളം ലഭിക്കൂ.എന്നാൽ മറ്റു ചില പാടശേഖരങ്ങളിൽ കൊയ്ത്തിനു പാകമായ പാടങ്ങളിലും ജലസമൃദ്ധിയാണ്. അനാവശ്യമായി ഈ ഭാഗത്തേക്കു വെള്ളം എത്തിച്ചു എന്നാണ് വേമ്പൻപടവിലെ കർഷകരുടെ ആരോപണം. ഈ പാടശേഖരങ്ങളിൽ കൂടുതലുള്ള വെള്ളം തിരിച്ചു കടവല്ലൂരിലേക്കു പമ്പ് ചെയ്യാനുള്ള നടപടികൾ ഉണ്ടായാൽ ഒരു പക്ഷേ കുറച്ചെങ്കിലും കൃഷി രക്ഷിക്കാം എന്നാണു കർഷകരുടെ വാദം.