ADVERTISEMENT

തൃശൂർ∙ കെ.മുരളീധരന്റെ വരവു കോൺഗ്രസിനു നേട്ടമാകും. തണുത്തു കിടന്നിരുന്ന കോൺഗ്രസ് പ്രവർത്തകരിലുണ്ടായ ആവേശം വ്യക്തമാക്കുന്നത് അതാണ്. താൻ മത്സരിക്കാനില്ലെന്നു നേരത്തെ പ്രഖ്യാപിച്ച ശേഷമാണു ടി.എൻ.പ്രതാപൻ കളത്തിലിറങ്ങിയത്. ഇതു പ്രവർത്തകരിൽ അമർഷത്തിനിടയാക്കിയിരുന്നു. നിയമസഭയിലേക്കു മത്സരിക്കാൻ ലക്ഷ്യമിട്ട പ്രതാപൻ മണലൂർ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നതും. ഇതിന്റെയെല്ലാം ക്ഷീണം മുരളിയുടെ വരവോടെ ഇല്ലാതാകും. മാത്രമല്ല ഒരു മുതിർന്ന നേതാവിന്റെ സാന്നിധ്യമാണു മുരളിയിലൂടെ തൃശൂരിൽ ഉണ്ടാകുന്നത്. ഏറെക്കാലമായി അത്തരമൊരു സാന്നിധ്യം ഇല്ലായിരുന്നു.

ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ മുരളിയെത്തുന്നതു പല തരത്തിലും പോസറ്റിവാണ്. മുസ്‌ലിം ലീഗുമായും സമുദായവുമായും മുരളിക്കുള്ള ബന്ധം ചെറുതല്ല. ക്രൈസ്തവ സഭയുമായി അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും മുരളി വലിയ ബന്ധം സൂക്ഷിച്ചിട്ടുണ്ട്.  എസ്എൻഡിപി, എൻഎസ്എസ് തുടങ്ങി സംഘടനകളുമായും മുരളിക്കുള്ളതു രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണ്. പത്മജയുടെ ബിജെപി പ്രവേശനമുണ്ടാക്കുന്ന എല്ലാ പ്രശ്നവും മറികടക്കാനും മുരളിക്കു കഴിയുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. കെ.കരുണാകരനെ തോൽപിച്ചതിനു പുറകിൽ പ്രവർത്തിച്ച കോൺഗ്രസിലെ പ്രാദേശിക നേതൃത്വം പിന്നീടു പാർട്ടി യോഗങ്ങളിൽപോലും വേദന രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പ്രശ്നം മുരളിക്കുണ്ടാകാനുള്ള സാധ്യത കുറവാണ്. കാരണം, ഗ്രൂപ്പിനതീതമായി നിന്ന ഒരാളാണ് മുരളി.

സിപിഎമ്മിനും പിണറായി വിജയനും എതിരെ ശക്തമായ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന നേതാക്കൾ ജില്ലയിൽ കുറവാണ്. അതു ശക്തമായി പറയുന്ന മുരളിയോടു പാർട്ടി അണികൾക്കുള്ള ആദരവു ചെറുതല്ല. പൊതുവേ ആരേയും പിണക്കുകയും ആരേയും പരിധി കഴിഞ്ഞ് അടുപ്പിക്കുകയും ചെയ്യാത്ത മുരളിയെ ലീഡറായി തന്നെയാണു കോൺഗ്രസിലെ പുതുതലമുറ കാണുന്നത്. പത്മജയിലൂടെ മുരളി പുതിയൊരു തലത്തിലേക്ക് എത്തിയാൽ അത്ഭുതപ്പെടാനില്ല. ഇതു പാർലമെന്റു മണ്ഡലത്തിലെ മത്സരം മാത്രമാകില്ല. കോൺഗ്രസിന്റെ പരമ്പരാഗത തട്ടകത്തിൽ പുതിയൊരു നേതാവിന്റെ കാലുറപ്പിക്കൽ കൂടിയാകാൻ സാധ്യതയുണ്ട്.

മുരളീധരന് ഇന്ന് സ്വീകരണം, നാളെ കൺവൻഷൻ 
കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരന് ഇന്നു 10നു റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകും. തുടർന്നു നഗരത്തിൽ റോഡ്ഷോ നടത്തുമെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. റോഡ്ഷോയ്ക്ക് ശേഷം ശേഷം മുരളീമന്ദിരത്തിലെത്തി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.

മണ്ഡലത്തിൽ പലയിടത്തായി എഴുതിയ 1500 ചുമരെഴുത്തുകൾ തിരുത്തി കെ.മുരളീധരൻ എന്നെഴുതുന്നതിനു തുടക്കമായി. ജോസ് വള്ളൂരും ടി.എൻ.പ്രതാപനുമാണ് ഇതിനു തുടക്കമിട്ടത്. ടി.എൻ.പ്രതാപനു വേണ്ടി സ്ഥാപിച്ച ബോർഡുകളും ഡിസിസി നീക്കം ചെയ്തു തുടങ്ങി.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് കൺവൻഷൻ നാളെ നാലിനു ടൗൺഹാളിൽ നടക്കും. ലോക്സഭാ മണ്ഡലത്തിനു കീഴിലെ 7 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ഷിബു ബേബി ജോൺ തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com