കരുണാകരൻ മുരളിക്കും പത്മജയ്ക്കുമായി നൽകിയ മുരളീമന്ദിരം; ഇപ്പോൾ ഒന്നാകുന്ന വൈരുധ്യം
Mail This Article
തൃശൂർ ∙ കരുണാകരൻ മകൻ മുരളിക്കും മകൾ പത്മജയ്ക്കുമായി നൽകിയ പൂങ്കുന്നത്തെ മുരളീമന്ദിരം ഇപ്പോൾ വ്യത്യസ്ത രാഷ്ട്രീയ ചേരിയിലുള്ളവരുടെ പൊതു ഇടം. പത്മജ ബിജെപിയിൽ ചേർന്ന ശേഷം മുരളീമന്ദിരത്തിൽ എത്തിയതോടെ ഇവിടെ ബിജെപിക്കാരും വരാൻ തുടങ്ങി. മുരളി താമസിക്കുന്നത് ഇവിടെത്തന്നെയാണ്. കോൺഗ്രസിനകത്തെ പല നിർണായക തീരുമാനങ്ങളുടെയും അണിയറ നാടക വേദിയായിരുന്ന പൂങ്കുന്നം മുരളീമന്ദിരം അപ്രതീക്ഷിതമായ രാഷ്ട്രീയ രംഗങ്ങൾക്കു വേദിയാകുകയാണ്. കെ.കരുണാകരൻ 1956ലാണു പൂങ്കുന്നത്തെ മുരളീമന്ദിരം വാങ്ങുന്നത്.
മണ്ണുത്തിക്കടുത്തു വാടകയ്ക്കു താമസിച്ചിരുന്ന കെ.കരുണാകരനു വേണ്ടി മുരളീമന്ദിരം കണ്ടു പിടിച്ചതു സന്തതസഹചാരിയായ ബാലനായിരുന്നു. വാങ്ങുമ്പോൾ അതൊരു ചെറിയ വീടായിരുന്നു. മൂന്നു തവണ പുതുക്കിയാണ് ഇപ്പോഴത്തെ രൂപത്തിലെത്തിയത്. 1954ലാണ് കെ.കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും വിവാഹം. മകന്‍ മുരളിയുടെ പേരുതന്നെ വീടിനും ഇട്ടു.
പിന്നീടു കേരള രാഷ്ട്രീയത്തിലെ പല നിർണായക തീരുമാനവും വന്നതു ഈ വീട്ടിൽനിന്നാണ്.കരുണാകരൻ കോൺഗ്രസ് വിട്ടപ്പോഴും നേതാക്കൾ അദ്ദേഹത്തെ കണ്ടിരുന്നതു മുരളീമന്ദിരത്തിലാണ്. കരുണാകരനെ സംസ്കരിച്ചതും ഇവിടെയാണ്. കരുണാകരൻ എത്തിയാൽ എല്ലാ മുറികളിലും കോൺഗ്രസുകാർ നിറയുമായിരുന്നു. കരുണാകരന്റെ കാലശേഷം മുരളിയുടെയും പത്മജയുടെയും കൂടിക്കാഴ്ചകളുടെ വേദിയായി.