ചരിഞ്ഞെന്നു കരുതിയ കാട്ടുകൊമ്പൻ എഴുന്നേറ്റപ്പോൾ..; ഫോട്ടോഗ്രാഫർ അനുഭവം വിവരിക്കുന്നു
Mail This Article
ഏഴാറ്റുമുഖം ∙ ചരിഞ്ഞെന്നു കരുതി ആളുകൾ വട്ടംകൂടിയപ്പോൾ കാട്ടുകൊമ്പൻ തലപൊക്കി. 2 ദിവസമായി പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ അവശനിലയിൽ കിടന്ന കൊമ്പനാണ് അടുത്ത് ആളനക്കം കേട്ട് ഞെട്ടിയുണർന്നത്. പുലർച്ചെ വെട്ടം വീണതുമുതൽ ചരിഞ്ഞെന്നു കരുതി ആനയ്ക്കുചുറ്റും ജനം തടിച്ചുകൂടിയിരുന്നു. കൊമ്പൻ എഴുന്നേറ്റതോടെ അങ്കലാപ്പിലായ ആൾക്കൂട്ടം അപകടം മണത്ത് അകന്നുമാറി. ഈ സമയം കൊമ്പന്റെ സമീപമുണ്ടായിരുന്ന മനോരമ ഫോട്ടോഗ്രാഫർ ഉണ്ണി കോട്ടയ്ക്കൽ സംഭവം വിവരിക്കുന്നു....
‘‘വേനലിന്റെ കാഠിന്യം നാട്ടിലെപ്പോലെ കാട്ടിലും കൂടിയതറിഞ്ഞാണ് അതിരാവിലെ ക്യാമറയും തൂക്കി അതിരപ്പിള്ളി ഷോളയാർ ഉൾവനത്തിലേക്ക് യാത്ര പുറപ്പെട്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറക്കു സമീപം ഏഴാറ്റൂമുഖം പ‍്ലാന്റേഷൻ കോർപ്പറേഷൻ എണ്ണപ്പന തോട്ടത്തിൽ ജനക്കൂട്ടത്തെ യാത്രയ്ക്കിടെ കണ്ടു. ഏതാനും ന്യൂസ് ചാനൽ പ്രവർത്തകരും അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. കാര്യം ചോദിക്കാതെതന്നെ മനസ്സിലായി, റോഡരുകിൽ ഒരു പാറക്കല്ലുപ്പോലെ ചുരണ്ടു കിടക്കുന്നു കാട്ടുകൊമ്പൻ.
ചെരിഞ്ഞതാണ്, കഴിഞ്ഞ ദിവസം മുതൽ അവശനിലയിലായിരുന്നു. കൂടി നിന്നവർ അടക്കം പറയുന്നുണ്ടായിരുന്നു. ലക്ഷണമൊത്ത യുവത്വം തുളുമ്പുന്ന കൊമ്പന്റെ അകാല ചരമത്തിൽ കൂടിനിന്നവർക്കൊപ്പം ഞാനും ദുഃഖത്തോടെ നിന്നു. ഒരു ആദരാജ്ഞലി അർപ്പിക്കാനും ചിത്രം എടുക്കാനുമായി ഞാനും കൊമ്പന്റെ അരികിലേക്ക് നീങ്ങി. വനപാലകരും മൃഗഡോക്ടർ ഉൾപ്പെടുന്ന സംഘവും അധികം വൈകാതെ എത്തിച്ചേരുമെന്നു വിവരം ലഭിച്ചു. കാട്ടുകൊമ്പന്റ ക്ലോസ് അപ്പ് ചിത്രം എടുക്കാൻ തൊട്ടരുകിൽ എത്തി ക്യാമറയുടെ ട്രിഗർ അമർത്തി.
ക്ലിക്ക് ചെയ്ത ശബ്ദം ചെറുതായി കൊമ്പനും കേട്ടെന്നു തോന്നി, പിന്നെ എല്ലാം പെട്ടന്നായിരുന്നു. ചെരിഞ്ഞെന്നു കരുതിയ ആന എഴുന്നേൽക്കാൻ ശ്രമിക്കുന്നു. പിന്നെ അവിടെ സംഭവിച്ചത് ഒരു മാരത്തൺ ഓട്ടപന്തയമായിരുന്നു. എഴുന്നേറ്റ് നിന്ന കൊമ്പൻ ആരെയും ശ്രദ്ധിച്ചില്ല. തുമ്പിക്കൈ കൊണ്ട് മണ്ണ് കോരിയെടുത്ത് പ്രഭാത സ്നാനം നടത്തി കാട്ടിലേക്ക് തിരിച്ചു കയറിപോയി.’’
ഏതാണ് ഈ കാട്ടുകൊമ്പൻ
അരൂർമുഴി അയ്യപ്പൻ, ഏഴാറ്റുമുഖം ഗണപതി, കട്ടപ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആനയാണിത്. ദഹന പ്രക്രിയ തകരാറിലായതാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമാകാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എണ്ണപ്പനയുടെ നാരടങ്ങിയ ഭക്ഷണം കൂടുതലായി അകത്തു ചെന്നാൽ ദഹിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്നും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുമെന്നും വനം വകുപ്പ് വെറ്ററിനറി ഡോ.ബിനോയ് കെ ബാബു അറിയിച്ചു. വെറ്റിലപ്പാറ ഫാക്ടറിക്കു സമീപം തിങ്കൾ രാവിലെയാണ് തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ആളൊഴിഞ്ഞ ക്വാർട്ടേഴ്സിനു സമീപം അവശനിലയിൽ ആനയെത്തിയത്.
നടക്കാൻ ബുദ്ധിമുട്ടിയിരുന്ന കൊമ്പൻ മണിക്കൂറുകൾ ഒരിടത്തുതന്നെ മാറാതെ നിന്നിരുന്നു. കൊമ്പൻ അനക്കമറ്റ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് വനം വകുപ്പിന് വിവരം നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെ വെള്ളം കുടിക്കാൻ ഇറങ്ങിയ കൊമ്പൻ മണിക്കൂറുകൾ പുഴയിൽ നിന്നു. കരയ്ക്കു കയറിയ ആനയ്ക്ക് 50 മീറ്ററോളം നടന്നു നീങ്ങാൻ 3 മണിക്കൂർ വേണ്ടിവന്നതായി പറയുന്നു. പിന്നീട് റോഡിനു സമീപമുള്ള ചതുപ്പിലാണ് രാത്രിയാകുവോളം ആന തങ്ങിയത്. റോഡിൽ യാത്രക്കാർ ഉള്ളതിനാൽ രാത്രിയിൽ തന്നെ വനം വകുപ്പ് ആർആർടി വിഭാഗമെത്തി ആനയെ തോട്ടത്തിന്റെ ഉൾഭാഗത്തേക്ക് ആട്ടിയകറ്റി.
കഴിഞ്ഞ ദിവസങ്ങളിൽ തീർത്തും അവശനിലയിൽ കാണപ്പെട്ട കൊമ്പൻ ആളുകൾ അടുത്തു ചെന്നിട്ടും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് ആനയുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തെക്കാൾ മെച്ചപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. കാടുകയറിയ കൊമ്പനെ അരകിലോമീറ്റർ അകലെ വഞ്ചിക്കടവ് വനമേഖലയിൽ കണ്ടതായി വനം വകുപ്പ് അറിയിച്ചു. അതിരപ്പിള്ളി റേഞ്ച് ഓഫിസർ പി.എസ്.നിധിൻ, ആർആർടി വിഭാഗം ഉദ്യോഗസ്ഥൻ ജെ.ബി.സാബു എന്നിവർ നടപടികൾക്കു നേതൃത്വം നൽകി.