മുന്നണി ഏതായാലും ‘വോട്ടുചോദിക്കാൻ’ ഉണ്ണിക്കൃഷ്ണൻ റെഡി !
Mail This Article
അരിമ്പൂർ∙ മൂന്നു മുന്നണികൾക്കും വോട്ട് ചെയ്യണമെന്ന് പറയുന്ന ആരെങ്കിലുമുണ്ടാകുമോ! എന്നാൽ ചിത്രകാരനായ എയ്ഞ്ചൽ ഉണ്ണിക്കൃഷ്ണൻ ഇതു വരച്ചു കാണിച്ചാൽ ആരുമൊന്നു നോക്കിപ്പോകും. തിരഞ്ഞെടുപ്പ് ആയതോടെ എയ്ഞ്ചൽ ഉണ്ണിക്കൃഷ്ണൻ മുന്നണികൾക്കായി ചുമരെഴുതുന്ന തിരക്കിലാണ്. 43 വർഷമായി തിരഞ്ഞെടുപ്പടുത്താൽ ഏത് മുന്നണിക്കായാലും ചുമരെഴുതുന്ന ഈ തിരക്കു പതിവാണ്.
ഇത്തവണയും കഴിഞ്ഞ 2 ആഴ്ചയായി എയ്ഞ്ചൽ ഉണ്ണിക്കു വിശ്രമമില്ല. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിനു 15 ചുമരുകളും യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരനു 6 ചുമരുകളും എഴുതി കഴിഞ്ഞു. 20 അടി മുതൽ 40 അടി വരെ നീളത്തിൽ 21 ചുമരുകൾ. ഇത് കൂടാതെ പല ചുമരുകളിലും ഇനി എഴുതി പൂർത്തിയാക്കാനുണ്ട്. ഇതിനിടെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കു വേണ്ടിയും ചുമരെഴുതാൻ പറഞ്ഞിട്ടുണ്ട്.
1984ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച എറവ് കരുവാൻ വളവ് റോഡിലെ സുഭാഷിനു വേണ്ടിയാണ് എയ്ഞ്ചൽ ഉണ്ണിക്കൃഷ്ണൻ ആദ്യമായി ചുമരെഴുതിയത്. തിരഞ്ഞെടുപ്പ് ദിവസങ്ങൾ അടുക്കും തോറും ചുമരെഴുത്ത് കുറയും. ബാനർ ഉൾപ്പെടെയുള്ള പ്രചരണമാർഗങ്ങളിലേക്കു മുന്നണികൾ മാറും.സിവിൽ പൊലീസ് ഓഫിസറായ മകൻ കണ്ണനും പെൻസിൽ ഡ്രോയിങ്ങിൽ മിടുക്കനാണ്.