സിപിഎമ്മിനു മൃദു ബിജെപി സമീപനം: സിപിഐ സൂക്ഷിക്കണം: പ്രതാപൻ
Mail This Article
തൃശൂർ ∙ കേരളത്തിൽ സിപിഎമ്മിന്റെ മൃദു ബിജെപി സമീപനം വ്യക്തമാണെന്നും സിപിഐ സ്ഥാനാർഥികളാണു സൂക്ഷിക്കേണ്ടതെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. 5 ബിജെപി സ്ഥാനാർഥികൾ മികച്ചതാണെന്ന് അവരുടെ പേരെടുത്തു പറയുന്ന എൽഡിഎഫ് കൺവീനറുടെ രാഷ്ട്രീയം ബിജെപിയും കേരളത്തിലെ സിപിഎമ്മും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണ്. സിപിഐ അടക്കമുള്ള എൽഡിഎഫ് സ്ഥാനാർഥികൾ മത്സരിക്കുന്നിടങ്ങളിൽ ഇങ്ങനെ പേരെടുത്തു പറയുന്നത് ആരെ സഹായിക്കാനാണ്.
എൽഡിഎഫ് സ്ഥാനാർഥികൾ മികച്ചതാണെന്നല്ലേ പറയേണ്ടത്. യുഡിഎഫ് സ്ഥാനാർഥികൾ മോശമാണെന്നു പറഞ്ഞാൽ അതു രാഷ്ട്രീയമാണെന്നു മനസ്സിലാക്കാമായിരുന്നു. ഇ.പി.ജയരാജൻ പറഞ്ഞതു കേട്ട് ഞങ്ങൾക്കു തന്നെ അൽഭുതം തോന്നിയിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ തന്നെ കോൺഗ്രസ് വിരുദ്ധതയുടേതാണ്. പ്രസ് ക്ലബ്ബിന്റെ ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്തെത്തില്ല. തൃശൂരിൽ താൻ നേടിയതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ മുരളീധരൻ ജയിക്കും. വോട്ടും ഭൂരിപക്ഷവും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ്, കെട്ടിവച്ച കാശുപോകാതെ ബിജെപി മൂന്നാം സ്ഥാനത്തു തുടരും. എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും രാഷ്ട്രീയ ഇന്ദ്രിയങ്ങൾ പ്രസ്ഥാനത്തിനായി ഒന്നിച്ചുണർന്ന സമയമാണിത്.
ആരു പോയാലും കോൺഗ്രസിന് അടിസ്ഥാനപരമായി നഷ്ടമില്ല. പോയവർക്കാണു നഷ്ടം. കരുണാകരന്റെ മക്കളെ ജയിപ്പിച്ച ചരിത്രം തൃശൂരിനില്ലല്ലോ എന്ന ചോദ്യത്തിനു കാലം മായ്ക്കാത്ത ചുമരെഴുത്തില്ലെന്നും പ്രതാപൻ മറുപടി നൽകി.