വറ്റിവരണ്ട് ചാർപ്പ വെള്ളച്ചാട്ടം
Mail This Article
അതിരപ്പിള്ളി ∙ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന ചാർപ്പ വെള്ളച്ചാട്ടം മീനച്ചൂടിൽ വറ്റി. ഫെബ്രുവരി അവസാനം വരെ നേരിയ വരപോലെ ഒലിച്ചിറങ്ങിയിരുന്ന വെള്ളം മാർച്ച് ആദ്യ പകുതിയിലാണ് കനത്ത വേനൽ ചൂടിൽ വറ്റിയത്. വിനോദ സഞ്ചാര മേഖലയിൽ സന്ദർശകർക്ക് ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന വെള്ളച്ചാട്ടമെന്ന പ്രത്യേകതയും ചാർപ്പയ്ക്കുണ്ട്. ആദ്യമഴയിൽ തന്നെ ചാർപ്പ വെള്ളച്ചാട്ടത്തിൽ ഒഴുക്ക് ആരംഭിക്കും. സിനിമാ നിർമാതാക്കളുടെ ഇഷ്ട ലൊക്കേഷൻ കൂടിയായ വെള്ളച്ചാട്ടം നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തമാണ്.
വെള്ളച്ചാട്ടം അടുത്ത് കാണാൻ അടുത്ത കാലത്ത് കാവടിപ്പാലം നിർമാണം ആരംഭിച്ചെങ്കിലും പണി പൂർത്തിയായിട്ടില്ല. ബ്രിട്ടീഷ് നിർമിത പാലം പൊളിച്ചു നീക്കിയാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ആനമല സംസ്ഥാന പാതയിലെ പാലത്തിനു സമാന്തരമായാണ് കാവടിപ്പാലത്തിന്റെ നിർമാണം. വരൾച്ച പിടിമുറുക്കിയ ചാർപ്പയിൽ തുടർച്ചയായി 2 വേനൽ മഴ ലഭിച്ചാൽ നീരൊഴുക്കാരംഭിക്കും.