ദേവസംഗമമായി ആറാട്ടുപുഴ പൂരം
Mail This Article
ചേർപ്പ് ∙ ആറാട്ടുപുഴ പൂരപ്പാടത്ത് തിങ്ങിക്കൂടിയ പതിനായിരക്കണക്കിന് വരുന്ന ആബാലവൃദ്ധം ജനങ്ങൾക്കും വൈകുണ്ഠ ദർശനപുണ്യം നൽകിയ കൂട്ടി എഴുന്നള്ളിപ്പോടെ ആറാട്ടുപുഴ പൂരം സമാപിച്ചു. തൃപ്രയാർ തേവരുടെ ഇടതുവശത്ത് ചാത്തക്കൂടം ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും ഇരുവശങ്ങളിലുമായി 42 ആനകളും അണിനിരന്നാണ് കൂട്ടിയെഴുന്നള്ളിപ്പ് നടന്നത്. വൈകുണ്ഠത്തിൽ അനന്തശായിയായ മഹാവിഷ്ണു ലക്ഷ്മിദേവിയോടും ഭൂമിദേവിയോടും കൂടി വിരാജിക്കുകയാണെന്ന സങ്കൽപത്തിലാണ് ഭക്തർ ഈ കൂട്ടിയെഴുന്നള്ളിപ്പ് വലംവച്ച് തൊഴുതത്.
ഈ സമയം ആറാട്ടുപുഴ പൂരപ്പാടവും പൂരപ്പാടത്തേക്കുള്ള വഴികളും ആയിരക്കണക്കിന് ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. കൂട്ടി എഴുന്നള്ളിപ്പിന് ശേഷം മന്ദാരം കടവിലെ ആറാട്ടു കഴിഞ്ഞ് ക്ഷേത്രം പ്രദക്ഷിണം വച്ച് മടങ്ങുന്ന ദേവി ദേവന്മാർക്ക് ഉപചാരം ചൊല്ലുന്ന ചടങ്ങായിരുന്നു പിന്നീട്.
ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മ തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോയി. അവിടെവച്ച് ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്തവർഷത്തെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്തു. അടുത്തവർഷം മീനം 26 ഏപ്രിൽ 9നാണ് ആറാട്ടുപുഴ പൂരം.