ADVERTISEMENT

തൃശൂർ ∙ നല്ല മാതൃകകൾ ഇല്ലാത്തതാണ് യുവാക്കൾ നേരിടുന്ന പ്രതിസന്ധിയെന്നും വനാന്തരങ്ങളിൽ ലഹരിക്ക് അടിമപ്പെട്ട് അക്രമം നടത്തിയവരെ മാതൃകയാക്കുന്നവരാണ് സഹപാഠിയെ 3 ദിവസം പട്ടിണിക്കിട്ട് കൊല്ലാൻ ധൈര്യം കാണിക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി. മാർഗദർശക് മണ്ഡൽ സംഘടിപ്പിച്ച സന്യാസി മഹാസംഗമത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിമുക്ത കേരളമല്ല, ലഹരിയുള്ള കേരളമാണ് വേണ്ടത്. അത് സേവനത്തിന്റെയും ആത്മീയതയുടെയും ലഹരിയായിരിക്കണം. ആ ലഹരി കുട്ടികൾക്ക് ചെറുപ്പത്തിലേ നൽകിയാൽ അവർ ചെറിയ ലഹരികളുടെ വഴിയിലേക്കു പോകില്ലെന്നും ചിദാനന്ദപുരി പറഞ്ഞു.

മറ്റു സമരങ്ങളുടെ പേരിലുള്ള കേസുകളെല്ലാം പിൻ‌വലിച്ച സർക്കാർ ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  നടത്തിയ നാമജപഘോഷയാത്രകളിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ മാത്രം പിൻവലിച്ചിട്ടില്ല. അത് ഹിന്ദുസമൂഹം അസംഘടിതരാണെന്ന വിശ്വാസത്തിലാണെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ഹിന്ദുവിന്റെ വിശ്വാസങ്ങളെ അവമതിക്കുന്നവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട അവസ്ഥയിൽനിന്ന് ചോദ്യം ചോദിക്കുന്ന അവസ്ഥയിലേക്ക് ഹൈന്ദവസമൂഹം  മാറണമെന്ന് രാവിലെ നടന്ന ആചാര്യസഭയിൽ അദ്ദേഹം പറഞ്ഞു. വൈകിട്ട് വിവിധ സമ്പ്രദായങ്ങളിൽപെട്ട സന്യാസിമാരും ആചാര്യന്മാരും പങ്കെടുത്ത നാമജപയാത്രയ്ക്കു ശേഷമായിരുന്നു പൊതുസമ്മേളനം.സ്വാമി അധ്യാത്മാനന്ദ സരസ്വതി മഹാമണ്ഡലം അംഗീകരിച്ച വിളംബരം പൊതുസമ്മേളനത്തിൽ അവതരിപ്പിച്ചു.

സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, സ്വാമി സ്വപ്രഭാനന്ദ സരസ്വതി, പ്രജ്ഞാനാനന്ദ തീർഥപാദർ, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി ഭവ്യാമൃതാനന്ദപുരി, ഡോ.ധർമാനന്ദ, സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി നന്ദാത്മജാനന്ദ, സ്വാമി ബോധേന്ദ്ര തീർഥ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, വിശ്വഹിന്ദു പരിഷത് രാജ്യാന്തര ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയൻ, സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, ആർഎസ്എസ് മുതിർന്ന കാര്യകർത്താവ് വി.കെ.വിശ്വനാഥൻ, ചണ്ഡാള ബാബു എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com