ADVERTISEMENT

തിരുവില്വാമല ∙ മംഗലാംകുന്ന് അയ്യപ്പന്റെ വിയോഗത്തിൽ വില്വമലയിലെ ആനപ്രേമികൾക്കുള്ള സങ്കടം ചെറുതല്ല. അഴകളവും നിലവും ശാന്തതയും കൊണ്ടു നാട്ടുകാർക്കു പ്രിയങ്കരനായ ആനയ്ക്കു പകരക്കാരനെ കണ്ടെത്തുകയെന്നതാവും പറക്കോട്ടുകാവ് താലപ്പൊലി കിഴക്കുമുറി ദേശത്തിന്റെ ഇനിയുള്ള നാളുകളിലെ വലിയ ഉദ്യമം. 2006 മുതൽ ദേശത്തിന്റെ തിടമ്പേന്തുന്നത് അയ്യപ്പനാണ്. ഒരിക്കൽ പോലും തിടമ്പാനയുടെ കാര്യത്തിൽ മറ്റൊരു വിചാരം ദേശക്കാർക്കുണ്ടായിട്ടില്ല. 

ഇത്തവണയും അയ്യപ്പനെ തിടമ്പാനയായി നിശ്ചയിച്ചാണു ബ്രോഷർ തയാറാക്കിയത്. പാദരോഗം മൂലമുള്ള അവശതകൾ ഉടമ അറിയിച്ചിട്ടു പോലും അയ്യപ്പന്റെ തിരിച്ചു വരവിൽ അത്രയേറെ പ്രതീക്ഷയുണ്ടായിരുന്നതിനാൽ മറ്റൊന്നും ദേശക്കാർ ചിന്തിച്ചിരുന്നില്ല. പാറമേക്കാവ് ശ്രീപരമേശ്വരനായിരുന്നു അയ്യപ്പനു മുൻപ് ദേശത്തിടമ്പേന്തിയിരുന്നത്. അന്നു വലത്തേ കൂട്ടാനയായിരുന്നു അയ്യപ്പൻ. പരമേശ്വരൻ ‍2005ൽ ചരിഞ്ഞപ്പോൾ അക്കൊല്ലം പൂക്കോടൻ ശിവനു തിടമ്പു നൽകി.

വലത്തേക്കൂട്ടായി നിന്ന അയ്യപ്പനു തിടമ്പു നൽകണമെന്ന് ആദ്യം പറഞ്ഞത് ദേശത്തിന്റെ ആനക്കാര്യം കൈകാര്യം ചെയ്തിരുന്ന കിണറ്റിങ്കര സന്തോഷാണ്. ആ താലപ്പൊലിയുടെ രാത്രി എഴുന്നള്ളിപ്പിൽ അയ്യപ്പൻ കിഴക്കുമുറിയുടെ തിടമ്പാനയായി. പിറ്റേ കൊല്ലം മുതൽ ദേശക്കാരുടെ മനസ്സിൽ മറ്റൊരു ആനയില്ലാതായി. ഇടതു കൊമ്പിറ്റു വീണ 2015ലും ദേശക്കാർ താലപ്പൊലി ചടങ്ങു മാത്രമാക്കിയ 2016ലും ഒഴികെ ഇക്കണ്ട കാലമത്രയും കിഴക്കുമുറി ദേശത്തിടമ്പേന്തിയത് അയ്യപ്പനായിരുന്നു.

 2019ലെ തൃശൂർ പൂരത്തിനു തിടമ്പേറ്റാനായി അയ്യപ്പൻ പകൽ എഴുന്നള്ളിപ്പിനു പോയപ്പോൾ മാത്രമാണു രാത്രി എഴുന്നള്ളിപ്പിൽ തിടമ്പാന മാറിയത്. ആനയുടെ അന്ത്യയാത്രയ്ക്കു സാക്ഷ്യം വഹിക്കാൻ മംഗലാംകുന്നിലെത്തിയവരിൽ വിതുമ്പലടക്കാനാകാത്ത നൂറുകണക്കിനു തിരുവില്വാമലക്കാരുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com