അപകടമരണം കൊലപാതകം; മകൻ അറസ്റ്റിൽ
Mail This Article
പരിയാരം (ചാലക്കുടി) ∙ കോണിപ്പടിയിൽനിന്ന് വീണു മരിച്ച വയോധികന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൂടെ താമസിച്ചിരുന്ന മകനെ അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്കടിമയാണെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം താമസിക്കുന്ന പോട്ടക്കാരൻ വർഗീസാണ് (54) മരിച്ചത്. 20ന് തലയിൽ ഗുരുതരമായി മുറിവേറ്റതിനെത്തുടർന്ന് 24ന് മരിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂത്ത മകനായ പോൾ വർഗീസിനെ (25) അറസ്റ്റു ചെയ്തു. ലഹരിക്കടിമയായ പോൾ കുടുംബവഴക്കിനെത്തുടർന്ന് പിതാവിനെ കോണിയിൽനിന്നു തള്ളിയിട്ടതിനെത്തുടർന്നാണ് മരണമെന്നു പൊലീസ് പറഞ്ഞു. രാത്രി വീട്ടിൽ പരുക്കേറ്റു കിടന്ന വർഗീസിനെ വിദേശത്തു പഠിക്കുന്ന മകന്റെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. വർഗീസ് മുൻപ് ധനകാര്യ സ്ഥാപനം നടത്തിയിരുന്നു.
നല്ല സാമ്പത്തിക സ്ഥിതിയുള്ള വർഗീസ്, പോളും വീട്ടുജോലിക്കാരനുമൊത്തായിരുന്നു താമസം. പോൾ സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കാറുള്ളതായി നാട്ടുകാർ അറിയിച്ചു. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പൊലീസിനു സൂചന നൽകിയതിനാൽ പോൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വീട്ടുജോലിക്കാരനായ തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൽ പോളിന്റെ പങ്ക് വ്യക്തമായത്.