ബണ്ട് മണ്ണിട്ട് ബലപ്പെടുത്തി, പിന്നാലെ നിലംപൊത്തി
Mail This Article
പെരുമ്പടപ്പ് ∙ നൂണക്കടവ് എടംപാടം കോൾ പടവിൽ ബണ്ട് ഇടിഞ്ഞു. തോട്ടിൽ വെള്ളം കുറവായതിനാൽ വൻ കൃഷിനാശം ഒഴിവായി. ചൊവ്വാഴ്ച രാത്രിയാണ് ആമയം പടവുമായി ബന്ധിപ്പിക്കുന്ന നൂറടി തോടിന്റെ ബണ്ട് 60 മീറ്റർ ദൂരം ഇടിഞ്ഞു താഴ്ന്നത്. അടിമണ്ണിളകി ബണ്ട് തെന്നിമാറി തകരുകയായിരുന്നു. ബണ്ടിനടിയിലെ ചെളിയും മണ്ണും നിറഞ്ഞ് തോട് മൂടിയ നിലയിലാണ്. ഇതിനാൽ മറു ഭാഗത്തേക്ക് വെള്ളം കിട്ടുന്നില്ല. എടമ്പാടം- ആമയം ബണ്ട് മണ്ണിട്ട് ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് ബണ്ട് തകർന്നത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 850 മീറ്റർ ദൂരമാണ് ബലപ്പെടുത്തുന്നത്. തകർന്ന ഭാഗം കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിട്ട് ഉയർത്തിയിരുന്നു. മണ്ണിനടിയിലെ പൂതച്ചേറാണ് ബണ്ട് ഇടിയാൻ കാരണമെന്ന് കെഎൽഡിസി അധികൃതർ പറഞ്ഞു. തകർന്ന ഭാഗം 2 ആഴ്ചയ്ക്കുള്ളിൽ പുനർനിർമിക്കും. ബണ്ട് ഇടിയുന്നുണ്ടോയെന്ന് ഏതാനും ദിവസം നിരീക്ഷിച്ച ശേഷമാകും പണി തുടങ്ങുക. തോട്ടിലെ മണ്ണ് എടുത്തു മാറ്റിയ ശേഷം വശങ്ങളിൽ തെങ്ങിൻകുറ്റി അടിച്ചു താഴ്ത്തി ഉറപ്പിച്ചു പുതിയ മണ്ണ് നിറയ്ക്കുമെന്നും അധികൃതർ പറഞ്ഞു.