അഞ്ജനം തയാറാക്കൽ: നാലര പതിറ്റാണ്ട് പിന്നിട്ട് വള്ളിയമ്മ
Mail This Article
പഴയന്നൂർ ∙ പുത്തിരിത്തറ ആച്ചാട്ടുപടി വള്ളിയമ്മ (70) ഭഗവതി ക്ഷേത്രോത്സവത്തിന് അഞ്ജനം തയാറാക്കാൻ തുടങ്ങിയിട്ടു നാലര പതിറ്റാണ്ടു പിന്നിടുന്നു. കൊടിയേറ്റ പിറ്റേന്നു മുതൽ ക്ഷേത്ര സമീപത്തുള്ള പാട്ടുകൊട്ടിലിൽ വച്ചാണ് അഞ്ജനപ്പൊടി തയാറാക്കുന്നത്. അടുപ്പിൽ നല്ലെണ്ണയൊഴിച്ചു ചിരാതിൽ തിരി കത്തിക്കും.15 ലീറ്റർ നല്ലെണ്ണ വേണ്ടി വരും. അടുപ്പിനു മുകളിൽ മൺചട്ടി വച്ചു ചട്ടിക്കടിയിൽ പിടിക്കുന്ന കരി വടിച്ചെടുത്താണ് അഞ്ജനപ്പൊടി തയാറാക്കുന്നത്.
5 ചട്ടികൾ ഉപയോഗിച്ച് ഉത്സവ സമാപനത്തിന്റെ തലേന്നു വരെ ശേഖരിക്കുന്ന കരിപ്പൊടിയിൽ ക്ഷേത്ര ജീവനക്കാർ ആവണക്കെണ്ണ, നെയ്യ് തുടങ്ങിയവ ചേർത്താണ് അഞ്ജനം കണ്ണിലെഴുതാൻ പാകത്തിലാക്കുന്നത്. ഇന്നു രാവിലെ ആറാട്ടിനു മുമ്പു പള്ളിപ്പുറത്തപ്പന്റെയും ഭഗവതിയുടെയും വിഗ്രഹങ്ങളിൽ ചാർത്തിയശേഷം അഞ്ജനം പ്രസാദമായി വിതരണം ചെയ്യും. സ്ത്രീ-പുരുഷ ഭേദമെന്യേ തട്ടകത്തിലെ ഭക്തർ കണ്ണിൽ അഞ്ജനമെഴുതുന്നത് ആറാട്ടു ദിനമായ ഇന്നത്തെ സവിശേഷതയാണ്.