പാടത്ത് ഉപ്പുവെള്ളം കയറി; നെൽക്കൃഷിയിറക്കിയ കർഷകർ കണ്ണീരിൽ

Mail This Article
പുത്തൻചിറ ∙ കല്ലന്തറ-ചേനങ്കരിപ്പാടത്ത് നെൽക്കൃഷിയിറക്കിയ കർഷകർ കണ്ണീരിൽ. ഉപ്പുവെള്ളം കയറി പാടത്ത് കൃഷി ഭൂരിഭാഗവും നശിച്ചു. പതിരു മുളച്ച അവസ്ഥയിൽ തന്നെ നെൽച്ചെടികൾ പൂർണമായും ഉണങ്ങി. ഏതാനും പാടങ്ങളിൽ മാത്രമാണ് കൊയ്തെടുക്കാൻ പാകത്തിന് നെല്ലുള്ളത്. വെക്കലച്ചിറ-പുത്തൻചിറ തോട് വഴിയാണ് പാടത്ത് ഉപ്പുവെള്ളമെത്തിയത്.
തോട്ടിലേക്ക് ഉപ്പുവെള്ളം കയറുന്നതു തടയാൻ സ്ഥിര സംവിധാനം വേണമെന്നുള്ളത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. 50 ഏക്കർ വിസ്തൃതമായ പാടശേഖരത്തിൽ മുപ്പതോളം കർഷകരാണ് ഇപ്രാവശ്യം കൃഷിയിറക്കിയിരുന്നത്. കരിങ്ങോൾച്ചിറയിൽ ബണ്ട് കെട്ടിയാണ് ഈ ഭാഗത്തേക്ക് ഉപ്പുവെളളം കയറുന്നതു തടയുന്നത്. എല്ലാ വർഷവും ഡിസംബർ അവസാനത്തോടെ കെട്ടിയിരുന്ന ബണ്ട് ഇപ്രാവശ്യം മാർച്ചിലാണ് നിർമിച്ചത്. ഇതിനിടയിൽ തോടുവഴി പാടത്ത് ഉപ്പുവെള്ളം പ്രവേശിക്കുകയും ചെയ്തു.
കരിങ്ങോൾച്ചിറയിലും കല്ലന്തറ-ചേനങ്കരിപ്പാടത്തേക്കുള്ള തോടിന്റെ ആരംഭത്തിലും സ്ലൂസ് നിർമിക്കണമെന്ന് പാടശേഖരസമിതി നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇതിനായി തുക വർഷങ്ങൾക്കു മുൻപ് അനുവദിച്ചുവെങ്കിലും സ്ലൂസോ ചീർപ്പോ നിർമിക്കാൻ ആരും തയാറായില്ലെന്നു കർഷകർ പറയുന്നു. നെൽച്ചെടികൾ കതിരിടാൻ തുടങ്ങിയ സമയം വരെ ഓരോ കർഷകനും ഏകദേശം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ചെലവ് വന്നിട്ടുണ്ട്.
പലരും വായ്പയെടുത്തും നിലം പാട്ടത്തിനെടുത്തുമെക്കെയാണ് കൃഷിയിറക്കിയിരിക്കുന്നത്. നെൽച്ചെടികൾ നശിച്ചതിനാൽ വയ്ക്കോലിനു പോലും ആവശ്യക്കാരില്ല. ഉപ്പുവെള്ളം കയറി നശിച്ച നെൽക്കൃഷി ഇൻഷുറൻസിന്റെ പരിധിയിൽ വരില്ലെന്നാണ് കൃഷി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നെൽച്ചെടികൾ കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞു പ്രതിഷേധിക്കുമെന്ന് കർഷകരായ സി.കെ.ബൈജു, പോൾ ചെറിയാൻ, മാത്യൂസ് കൈതാരത്ത് എന്നിവർ പറഞ്ഞു. ഇത്രയും കൃഷി നശിച്ചിട്ടും കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചില്ലെന്നും ഇവർക്ക് പരാതിയുണ്ട്.