ദുരിതപർവം: വേതനം കിട്ടാതെ തൊഴിലുറപ്പ് തൊഴിലാളികൾ!; അനുവദിച്ച തുക സർക്കാർ തിരിച്ചെടുത്തു
Mail This Article
ചാലക്കുടി ∙ നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികൾക്കു വിഷു ഉൾപ്പെടെ വിശേഷ ദിവസങ്ങൾ എത്തിയിട്ടും ചെയ്ത ജോലിയുടെ വേതനം ലഭിച്ചില്ല. സംസ്ഥാന സർക്കാർ തുക അനുവദിക്കാത്തതിനാലാണു വേതനം കൊടുക്കാൻ കഴിയാത്തതെന്നാണു നഗരസഭ അധികൃതരുടെ വിശദീകരണം. 4 കോടിയോളം രൂപയുടെ തൊഴിലുറപ്പു പദ്ധതി ആക്‌ഷൻ പ്ലാനിനു കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ അംഗീകാരം ലഭിച്ചിരുന്നു. ഇതിൽ 1.15 കോടി രൂപ മാത്രമാണു സർക്കാർ അനുവദിച്ചത്. സാമ്പത്തിക വർഷത്തിന്റെ അവസാനം മാർച്ച് 25നു 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് എത്തി.
അന്നു തന്നെ നഗരസഭ ഈ തുകയ്ക്കുള്ള ബിൽ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തുക പാസാക്കാതെ പെന്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.ഇത് ഏപ്രിലിൽ കിട്ടുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണു, ബിൽ തിരിച്ചു വിടുകയാണെന്നും തുക പാസാക്കുന്നില്ലെന്ന അറിയിപ്പു ലഭിച്ചത്. വിവിധ വാർഡുകളിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ 75 ലക്ഷം രൂപയുടെ ബില്ലുകളാണു നഗരസഭ തയാറായിരിക്കുന്നത്.നഗരസഭ തനതു ഫണ്ടിൽ നിന്നു കൂലി നൽകിയ 40 ലക്ഷം രൂപയോളം നഗരസഭയ്ക്ക് ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. മുൻവർഷം 4 കോടിയോളം രൂപയുടെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു കോടി രൂപ മാത്രമാണു സർക്കാർ നൽകിയതെന്നു നഗരസഭാധികൃതർ അറിയിച്ചു.