പേരു വെട്ടിയതു തിരുത്തി; നൂറാം വയസ്സില്‍ ജോര്‍ജ് വളവി വോട്ടു ചെയ്തു
Mail This Article
ചാലക്കുടി ∙നൂറാം വയസ്സിൽ വോട്ടർപട്ടികയിൽ നിന്നു പേരു വെട്ടിപ്പോയതോടെ പരാതി നൽകിയ ജോർജ് വളവി വോട്ടു ചെയ്തു. താൻ അറിയാതെ പട്ടികയിൽ നിന്നു പേരു വെട്ടിയതോടെ സങ്കടത്തിലായെങ്കിലും മുൻ അധ്യാപകനു റിട്ട.ഡിഇഒയുമായ ഇദ്ദേഹത്തിനു വീണ്ടും വോട്ടർ പട്ടികയിൽ ഇടം കിട്ടി.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കും മുൻപുതന്നെ വോട്ട് ചെയ്തിട്ടുള്ള തനിക്ക് നൂറാം വയസ്സിലും വോട്ട് ചെയ്യണമെന്ന് അറിയിച്ച് അധികൃതർക്കു പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം നൽകുന്നതറിഞ്ഞ് അപേക്ഷയും നൽകി. ദിവസങ്ങൾക്കുള്ളിൽ വോട്ടർ പട്ടികയിൽ പേരു ചേർത്തതായി അധികൃതരുടെ അറിയിപ്പ് എത്തി. കഴിഞ്ഞ ദിവസം പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കി.
ഇതുവരെ എല്ലാ തിരഞ്ഞെടുപ്പിലും ബൂത്തിൽ പോയി വോട്ടു ചെയ്യുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് നൂറു വയസ് തികഞ്ഞത്.1945ലാണ് ആദ്യമായി വോട്ടു ചെയ്തത്.അന്നു വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ ഭൂമി ഉടമസ്ഥതയായിരുന്നു വോട്ടവകാശത്തിനുള്ള യോഗ്യത. 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. ആ വർഷം മുതൽ വോട്ടുകാര്യത്തിൽ മുടക്കം വരുത്തിയില്ലെന്ന് ജോര്‍ജ് പറഞ്ഞു. ടൗണില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്തെ വീട്ടിലാണ് താമസം.