ADVERTISEMENT

തൃശൂർ ∙ ഏതാനും മേലുദ്യോഗസ്ഥരുടെ വിചിത്രമായ തീരുമാനങ്ങളിലൂടെ പഴി കേൾക്കേണ്ടിവരുന്നതു പൂരം ഡ്യൂട്ടി നിർവഹിച്ച മുഴുവൻ പൊലീസ് സേനാംഗങ്ങളും. വിശ്രമമില്ലാതെ ജോലി ചെയ്തും അനിഷ്ട സംഭവങ്ങളില്ലാതെ നോക്കിയും പൊലീസ് ഉദ്യോഗസ്ഥർ ഭംഗിയായി ചുമതല നിർവഹിച്ചെങ്കിലും മേലുദ്യോഗസ്ഥരുടെ യുക്തിക്കു നിരക്കാത്ത തീരുമാനങ്ങളും ഉത്തരവുകളും മൊത്തത്തിൽ ശോഭകെടുത്തുന്നതായി.

ഇന്നലെ പുലർച്ചെ പൂരം വെടിക്കെട്ട് കാണാനെത്തിയവർ, വെടിക്കെട്ട് അനിശ്ചിതമായി നീണ്ടപ്പോൾ 
നിലത്ത് വിശ്രമിക്കുന്നു.
ഇന്നലെ പുലർച്ചെ പൂരം വെടിക്കെട്ട് കാണാനെത്തിയവർ, വെടിക്കെട്ട് അനിശ്ചിതമായി നീണ്ടപ്പോൾ നിലത്ത് വിശ്രമിക്കുന്നു.

 സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി പൂരം കാണാൻ സൗകര്യമൊരുക്കിയും അക്രമങ്ങളും പിടിച്ചുപറിയും ഒഴിവാക്കിയും തിരക്കു നിയന്ത്രിക്കാൻ ഓടിനടന്നും പണിയെടുത്തവരെല്ലാം ഒടുവിൽ ജനകീയ രോഷം നേരിടേണ്ടിവന്നു.  മൂവായിരത്തിലേറെപ്പേർ 4 ദിവസത്തോളം വിശ്രമമില്ലാതെ ജോലിചെയ്താണു പൂരത്തിന്റെ സുരക്ഷ ഏകോപിപ്പിച്ചത്. സമീപകാല ചരിത്രത്തിൽ ഏറ്റവുമധികമാളുകൾ പങ്കെടുത്ത പൂരങ്ങളാണ് കഴിഞ്ഞ 2 വർഷമായി നടക്കുന്നത്. നിയന്ത്രിക്കേണ്ടിടത്തു മാത്രം നിയന്ത്രണമെന്ന നയവും നല്ല പെരുമാറ്റവും എല്ലാ വർഷവും പൊലീസിനു കയ്യടി നേടിക്കൊടുത്തിരുന്നു. 

തൃശൂർ പൂരത്തിന്റെ ഭാഗമായി ശനി പുലർച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട്, തർക്കത്തെ തുടർന്ന് 
രാവിലെ 7 മണിക്ക് പെ‍ാട്ടിത്തുടങ്ങിയപ്പോൾ. ചിത്രം: മനോരമ
തൃശൂർ പൂരത്തിന്റെ ഭാഗമായി ശനി പുലർച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട്, തർക്കത്തെ തുടർന്ന് രാവിലെ 7 മണിക്ക് പെ‍ാട്ടിത്തുടങ്ങിയപ്പോൾ. ചിത്രം: മനോരമ

ഇത്തവണ അശാസ്ത്രീയവും അമിതവുമായി ബാരിക്കേഡുകൾ കെട്ടി ജനത്തെ അനാവശ്യമായി ‘കൈകാര്യം’ ചെയ്യാൻ ശ്രമിച്ചതിൽ നിന്നു തന്നെ പൊലീസ് തലപ്പത്തെ വീഴ്ച പ്രകടമായി. പൂരം ആസ്വദിച്ചുകൊണ്ടു സുരക്ഷാ ചുമതല നിർവഹിക്കുന്നതായിരുന്നു മുൻകാലങ്ങളിൽ പൊലീസിലെ രീതി. ഇതിൽ നിന്നു വ്യത്യസ്തമായുള്ള ബലംപിടിത്തത്തിൽ പൊലീസ് സേനയ്ക്കുള്ളിലും ശക്തമായ അമർഷമുണ്ട്. 

കമ്മിഷണറുടെ ഇടപെടൽഅന്വേഷിക്കണം: സിപിഎം
വെടിക്കെട്ട് വൈകാനിടയായ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഇടപെടലിനെക്കുറിച്ച് ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷിക്കണമെന്നു സിപിഎം. ആർഎസ്എസ്– ബിജെപി നേതാക്കൾ പൂരത്തിനിടയിൽ കടന്നുകയറി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കണം. 

ഇവർ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നു. വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പൂരം തൃശൂരിന്റെ അഭിമാനമാണ്. പൂരം നടത്തിപ്പിനു സർക്കാരും ദേവസ്വം ബോർഡും വലിയ പരിഗണന നൽകുന്നുണ്ട്. ഇതിൽ പങ്കില്ലാത്ത കെ. മുരളീധരനും സുരേഷ് ഗോപിയും അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ്, എൽഡിഎഫ് കൺവീനർ കെ.വി. അബ്ദുൽ ഖാദർ എന്നിവർ പറഞ്ഞു.

കമ്മിഷണറുടെ മോശം പെരുമാറ്റത്തിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം
പൂരവുമായി ബന്ധപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരോടു നടത്തിയ മോശം പെരുമാറ്റത്തിലും നടപടിയിലും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പൂരത്തിന് മീഡിയ പാസ് അനുവദിക്കുന്നതു മുതൽ താളപ്പിഴകൾ ഉണ്ടായിരുന്നതായും മാധ്യമ പ്രവർത്തകരെ രണ്ടു പക്ഷത്താക്കുന്ന വിധത്തിൽ പാസുകൾ വിതരണം ചെയ്തെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. പാസുകൾക്കായി മാധ്യമപ്രവർത്തകരെ പൂരത്തലേന്നും പൂരം ദിനത്തിലും യാചകരെ പോലെ നിർത്തിയ പൊലീസ് നടപടി തരം താണതാണ്. 

 ഇക്കാലമത്രയും ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിസന്ധി സൃഷ്ടിച്ച് തൊഴിൽ തടസ്സപ്പെടുത്തിയ പൊലീസ് കമ്മിഷണർക്കെതിരെ ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നു യൂണിയൻ പ്രസിഡന്റ് ഒ.രാധിക, സെക്രട്ടറി പോൾ മാത്യു എന്നിവർ ആവശ്യപ്പെട്ടു.

അങ്ങനെ വെടിക്കെട്ടും ‘വഴിപാടായി’
പൊലീസിന്റെ അനാവശ്യ ഇടപെടലുകളും നിയന്ത്രണങ്ങളും വാശിയും മൂലം തൃശൂർപൂരം വെടിക്കെട്ടും നിറംമങ്ങി. പുലർച്ചെ നടക്കേണ്ട പ്രധാന വെടിക്കെട്ടു നടക്കുമ്പോഴേയ്ക്കും നേരം വെളുത്തിരുന്നു. 7.15നും 7.45നും ആണ് യഥാക്രമം പാറമേക്കാവിനും തിരുവമ്പാടിക്കും തിരികൊളുത്താനായത്. രാത്രിപൂരങ്ങൾ അവസാനിച്ച ശേഷം അക്ഷമരായി വെടിക്കെട്ടു കാണാൻ പലയിടത്തു നിന്നും വന്ന് കാത്തുനിന്ന ആയിരക്കണക്കിന് ആളുകൾ ഇതുമൂലം നിരാശരായി.

മന്ത്രിയും കലക്ടറും നടത്തിയ ചർച്ചയ്ക്കു ശേഷം മൂന്നര മണിക്കൂറോളം വൈകിയാണു വെടിക്കെട്ടു നടത്തിയത്. ഇതോടെ പകൽപ്പൂരവും ഒരു മണിക്കൂറോളം വൈകി. വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തു ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം നടക്കുന്ന പകൽവെടിക്കെട്ടു നടക്കുമ്പോൾ സമയം മൂന്നുമണി കഴിഞ്ഞു. 

പൂരത്തിലെ ഒരു ആചാരവും തടസപ്പെട്ടിട്ടില്ല: മന്ത്രി കെ.രാജൻ 
പൂരം പ്രതിസന്ധിയേക്കുറിച്ചു ദേവസ്വങ്ങൾ ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ പരിശോധിക്കുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. വീഴ്ച എവിടെയുണ്ടായാലും അതു തിരുത്തേണ്ടതാണ്. വെടിക്കെട്ടു വൈകി എന്നതു ശരിയാണ്. ദേവസ്വങ്ങൾ ചൂണ്ടിക്കാണിച്ച പാളിച്ച ചർച്ചയിലൂടെ പരിഹരിച്ചാണു വെടിക്കെട്ടു നടത്തിയത്.  പൂരത്തിലെ ഒരു ആചാരവും തടസപ്പെട്ടിട്ടില്ല. 

മന്ത്രിമാർ ഉണ്ടായിട്ടും ഉടൻ പരിഹാരം കാണാനായില്ല: കെ.മുരളീധരൻ
തൃശൂർ പൂരം മുടക്കാൻ പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നു തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരാണു പൂരം മുടക്കി ആയത്. രാത്രി 11നുണ്ടായ സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടില്ല. മന്ത്രിമാർ ഉണ്ടായിട്ടും ഉടൻ പരിഹാരം കാണാനായില്ല. 

പൊലീസിന്റെ അനാവശ്യ ഇടപെടൽ വഷളാക്കി: വി.എസ്. സുനിൽകുമാർ 
പൊലീസിന്റെ അനാവശ്യ ഇടപെടലാണു പൂരം നടത്തിപ്പും വെടിക്കെട്ടും വഷളാക്കിയതെന്നു ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ആരോപിച്ചു. പുലർച്ചെ തിരുവമ്പാടി ദേവസ്വം ഓഫിസിൽ നടന്ന ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നതു ശരിയല്ല. പൊലീസിന്റെ കാർക്കശ്യമാണു പ്രശ്‌നങ്ങൾക്കു കാരണമായത്. മാറി മാറിവരുന്ന ഉദ്യോഗസ്ഥർക്കു പൂരത്തിന്റെ ആത്മാവു മനസ്സിലാകാത്ത പ്രശ്‌നമുണ്ട്– വി.എസ്. സുനിൽകുമാർ പറഞ്ഞു.

പൂരം അലങ്കാേലപ്പെടുത്തുന്നതിൽ  രാഷ്ട്രീയമുണ്ട്: സുരേഷ് ഗോപി
ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് പരിഹാരം ഉണ്ടാക്കിയെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് തൃശൂർപൂരം തടസ്സപ്പെട്ട വിഷയത്തിൽ ഉണ്ടായതെന്നും എൽഡിഎഫും യുഡിഎഫുമാണ് മുതലെടുക്കാൻ ശ്രമിച്ചതെന്നും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോ ഇതെന്ന് സംശയമുണ്ട്. വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചു. പൂരം അലങ്കാേലപ്പെടുത്തുന്നതിൽ  രാഷ്ട്രീയമുണ്ട്.

തൃശൂർ പൂരം:സർക്കാരിന് എതിരെ സതീശൻ
എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകൾ ഓടിയെത്തുന്ന തൃശൂർ പൂരം വർഗീയവൽക്കരിക്കാനുള്ള ശ്രമത്തിനു സർക്കാർ കുടപിടിക്കുകയാണെന്നു വി.ഡി.സതീശൻ. തൃശൂർ പൂരം നടത്തിപ്പിനു കോടതി ഇടപെട്ടു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. എന്തിനാണു പൊലീസ് അനധികൃതമായി ഇടപെടുന്നത്? പൊലീസിനെ ഇടപെടുത്തി ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 

അന്വേഷണം നടത്തും: എം.വി.ഗോവിന്ദൻ
തൃശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് നടപടികളിൽ കൂടുതൽ അന്വേഷണം നടത്തും. വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. പൂരത്തിനും വെടിക്കെട്ടിനും പരിപൂർണ പിന്തുണയാണ് നൽകുന്നത്. അവിടെ എത്തുന്നത് വിശ്വാസികളാണ്. അവരുടെ പ്രശ്നം പരിഹരിക്കാൻ മുന്നിലുണ്ടാവുക എന്നതാണ് പാർട്ടി നിലപാട് – എം.വി.ഗോവിന്ദൻ പറഞ്ഞു.

ആചാരങ്ങളിൽ കടന്നുകയറാൻസർക്കാർ ശ്രമം: കെ.സുരേന്ദ്രൻ
തൃശൂർ പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിന്റെ സാംസ്കാരിക ഉത്സവമാണു തൃശൂർ പൂരം. വ്യവസ്ഥാപിതമായ രീതി പൂരത്തിനുണ്ട്. ആചാരങ്ങളിലും വിശ്വാസങ്ങളിലും പൊലീസിനെ ഉപയോഗിച്ചു കടന്നുകയറാൻ ശ്രമിക്കുകയാണ് സർക്കാർ. 

ആസൂത്രിത ഗൂഢാലോചന:  ക്ഷേത്ര സംരക്ഷണസമിതി
അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ആചാരങ്ങൾ ലംഘിച്ചും പ്രൗഢി നഷ്ടപ്പെടുത്തിയും പൂരം അട്ടിമറിച്ചതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണെന്നു കേരള ക്ഷേത്ര സംരക്ഷണസമിതി ആരോപിച്ചു. സംഘാടകർക്കും പൂരപ്രേമികൾക്കും നേരെയുണ്ടായ ലാത്തിച്ചാർജ് സംബന്ധിച്ച് അന്വേഷണം നടത്തണം. സംഭവത്തിൽ ആഭ്യന്തര വകുപ്പു കയ്യാളുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്നും സമിതി ആവശ്യപ്പെട്ടു.

തൃശൂർ പൂരം: പൊലീസിന് എതിരെ വിഎച്ച്പി
ഹൈന്ദവ വിശ്വാസികളെയും പൂരപ്രേമികളെയും ഒരുപോലെ അവഹേളിക്കുന്ന നടപടിയാണു തൃശൂർ പൂരാഘോഷത്തിൽ പൊലീസ് നടത്തിയതെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ എന്നിവർ പറഞ്ഞു. 

English Summary:

Thrissur Pooram 2024 Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com