ADVERTISEMENT

തൃശൂർ ∙ പൂരം അലങ്കോലമാക്കിയതിന്റെ പേരിൽ കമ്മിഷണർ അങ്കിത് അശോകനെ നീക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ നിർണായകമായത് പൂരനാളിൽ പുലർച്ചെ പൂരം സ്തംഭിച്ചെന്ന മനോരമ വാർത്ത. രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതും പൂരപ്പന്തലിലെ ലൈറ്റുകൾ അണച്ചതും അർധരാത്രി ഒന്നരയോടെയാണ്. വെടിക്കെട്ട് അനിശ്ചിതത്വത്തിലാകുന്നതു രണ്ടരയോടെയും. മന്ത്രി കെ.രാജൻ, കലക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ ദേവസ്വങ്ങളുമായി നടത്തിയ ചർച്ച 3 മണി കഴിഞ്ഞു നീണ്ടതു വരെയുള്ള വിവരങ്ങൾ മനോരമ തൽസമയ ചിത്രങ്ങൾ സഹിതം ഒന്നാംപേജിൽ എക്സ്ക്ലുസീവ് ആയി റിപ്പോർട്ട് ചെയ്തു.

മറ്റു പത്രങ്ങൾ പിറ്റേന്നാണു വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം പൂരത്തിനിടെ ലാത്തിച്ചാർജ് അടക്കമുള്ള കടുത്ത നടപടികൾ ഉണ്ടായപ്പോഴും മനോരമയടക്കമുള്ള മാധ്യമങ്ങൾ പൊലീസിന്റെ വീഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്ന‍ാൽ, ആഭ്യന്തര വകുപ്പ് അന്വേഷണം പോലും നടത്തിയില്ല. ഇത്തവണയും പൂരത്തിന്റെ സുരക്ഷാ ചുമതലയേറ്റ കമ്മിഷണർ അങ്കിത് അശോകൻ മാധ്യമങ്ങൾക്കു നേരെയും മോശം പെരുമാറ്റം തുടർന്നു.

രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതും വെടിക്കെട്ടിൽ നിന്നു പിന്മാറാൻ ആലോചിക്കുന്നതും ഉൾപ്പെടെ മുഴുവൻ വിശദാംശങ്ങളുമടങ്ങിയ പത്രവുമായാണ് പകൽപ്പൂര നാളിൽ മനോരമയിറങ്ങിയത്. വെടിക്കെട്ട് വൈകുന്നതിന്റെ കാരണമറിയാതെ പൂരപ്പറമ്പിലും പരിസരത്തും രാവിലെ വരെ ചെലവഴിച്ച പലരും പത്രത്തിൽ നിന്നാണു പ്രതിസന്ധിയുടെ യഥാർഥ ചിത്രമറിഞ്ഞത്.

ഒന്നാം പേജിലെ വാർത്തയ്ക്കും ചിത്രത്തിനും പുറമെ ഉൾപ്പേജിലും പൂരം പ്രതിസന്ധിയെക്കുറിച്ചു വിശദമായ വിവരണം നൽകാനായി. ചാനല‍ുകൾക്കും ഈ വിവരങ്ങൾ തൽസമയം റിപ്പോർട്ട് ചെയ്യാനായി.

ഗൂഢാലോചന അന്വേഷിക്കണമെന്ന് ഫെസ്റ്റിവൽ കോ–ഓർഡിനേഷൻ കമ്മിറ്റി
തൃശൂർ ∙ പൂരം അലങ്കോലമാക്കിയതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം വേണമെന്നു കേരള ഫെസ്റ്റിവൽ കോ–ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന യോഗം ആവശ്യപ്പെട്ടു. പൊലീസ് സംവിധാനത്തിലെ അവസാന വാക്കല്ല കമ്മിഷണർ. അതിനു മുകളിൽ മുതിർന്ന ഉദ്യോഗസ്ഥരുണ്ട്. ഒരു മന്ത്രിയടക്കം സർക്കാർ സംവിധാനം മുഴുവൻ സ്ഥലത്തുണ്ടായിട്ടും കമ്മിഷണറെയും പൊലീസിനെയും നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്.

പൂരം അവലോകന യോഗത്തിലെ തീരുമാനത്തിനു വിരുദ്ധമായി രാത്രി പത്തരയ്ക്കു തന്നെ ജനത്തെ തടഞ്ഞതും നടത്തിപ്പുകാരെ പ്രവേശിപ്പിക്കാത്തതും മുൻപുണ്ടായിട്ടില്ലാത്ത സംഭവങ്ങളാണ്. 7 മണിക്കൂറോളം അനിശ്ചിതത്വം നീട്ടിയതും സംശയകരമാണെന്നു യോഗം ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വൽസൻ ചമ്പക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എ. കുമാരൻ അധ്യക്ഷത വഹിച്ചു.

English Summary:

Thrissur District Police Chief blocked mahouts from feeding elephants during Thrissur Pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com