അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 28 പവൻ സ്വർണം കവർന്നു; മോഷണം പൂട്ട് പൊളിക്കാതെ
Mail This Article
കുഴൂർ ∙ തെക്കുംമുറി പുളിക്കൻ പ്രകാശന്റെ വീടിന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 28 പവൻ സ്വർണം മോഷണം പോയതായി പരാതി. വീടിന്റെ മുകൾ നിലയിൽ മകൻ അഖിലും ഭാര്യ ശാലികയും ഉപയോഗിക്കുന്ന മുറിയിൽനിന്നാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നത്. അലമാരയിലെ രഹസ്യ അറയിൽ ചെറിയ പെട്ടിയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഇക്കഴിഞ്ഞ 5ന് മകന്റെ ഭാര്യ ശാലിക സ്വർണാഭരണങ്ങൾ അലമാരയിലെ വച്ചു പൂട്ടിയിരുന്നു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ പോകുന്നതിനായി താലിമാലയെടുക്കാൻ അലമാര തുറന്നപ്പോൾ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടി അവിടെയുണ്ടായിരുന്നില്ല. വീടും പരിസരവും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. താലിമാലയടക്കമുള്ള 3 മാലകൾ, 8 വളകൾ, 5 മോതിരങ്ങൾ, കൈചെയിൻ എന്നിവയാണ് നഷ്ടപ്പെട്ടത്.
അതേസമയം വാതിലിന്റെ പൂട്ട് പൊളിക്കാതെയാണ് മോഷണം നടത്തിയതെന്ന് വീട്ടുകാർ പറയുന്നു. വീട്ടുകാർ ജോലിക്കു പോകുമ്പോൾ മുൻവശത്തെ വാതിൽ പൂട്ടുന്നത് പതിവാണ്. താക്കോൽ കണ്ടെത്തി ഈ വാതിൽ വഴിയാകാം മോഷ്ടാവ് അകത്തു പ്രവേശിച്ചതന്നൊണ് വീട്ടുകാരുടെ നിഗമനം.