ആദിവാസി മേഖലകളിലെ പരാതികളിൽ അടിയന്തര നടപടിയെന്ന് ഡിജിപി
Mail This Article
കൽപറ്റ ∙ പൊലീസിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലയിലെ നേരിട്ടെത്തി പരാതികൾ സ്വീകരിച്ചു. ജില്ലാ ആസൂത്രണ ഭവനിൽ നടന്ന അദാലത്തിൽ 70 പരാതികൾ ലഭിച്ചു. ആദിവാസി മേഖലയിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുടുംബപ്രശ്‌നങ്ങൾ, സ്വത്ത് തർക്കം, വഴിത്തർക്കം, ദുരൂഹ സാഹചര്യത്തിലുളള മരണങ്ങളുടെ പുനരന്വേഷണം, ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്ന മറ്റ് പൊതു വിഷയങ്ങൾ എന്നിവയാണ് ലഭിച്ച പരാതികളിലെറെയും.
പൊലീസ് ആസ്ഥാനത്തു നിന്നു പരിഹരിക്കേണ്ടവ ഒഴികെയുളളവയിൽ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് അദ്ദേഹം നിർദേശം നൽകി. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന പരാതികളിൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോത്ര വിഭാഗങ്ങൾക്കെതിരെയുള്ള ചൂഷണങ്ങൾക്ക് കടുത്ത നടപടി സ്വീകരിക്കും.
ട്രൈബൽ കോളനികളിലെ വർധിച്ച് വരുന്ന ലഹരി ഉപയോഗം കുറയ്ക്കാൻ ബോധവൽക്കരണ നടപടി ജനമൈത്രി പൊലീസ് ഊർജിതപ്പെടുത്തും. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന പരാതികളിൽ കർശന നടപടികൾ സ്വീകരിക്കും. ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഉന്നത സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും സമിതിയുടെ യോഗം ഫെബ്രുവരി ഒന്നിന് ജില്ലയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി കെ. സേതുരാമൻ, ക്രൈംബ്രാഞ്ച് എസ്പി ഡോ.എ. ശ്രീനിവാസൻ, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ തുടങ്ങിയവർ പങ്കെടുത്തു.