ADVERTISEMENT

ബത്തേരി ∙ മുഴുവൻ കാർഡുടമകൾക്കും ഇന്നലെ മുതൽ  സൗജന്യ റേഷൻ  വിതരണം ആരംഭിച്ചതോടെ വയനാട്ടിലെ റേഷൻ കടകളിൽ മാസാദ്യ ദിനത്തിലെ തിരക്ക് മുൻകാലങ്ങളിലെക്കാൾ രണ്ടിരട്ടി. 01, 02 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്കാണ് ഇന്നലെ വിതരണമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എല്ലാ നമ്പറുകളിലുമുള്ള കാർഡുടമകൾ സാധനങ്ങൾ വാങ്ങാനെത്തി. മിക്കയിടങ്ങളിലും ഗോത്ര വിഭാഗത്തിലുള്ളവരാണ് വിവിധ നമ്പറുകളിലുള്ളവർ എത്തിയത്.

മാസാവസാനം ആകുന്നതോടെ അരിയെല്ലാം തീർന്ന് അടുത്ത മാസത്തെ റേഷൻ  മുൻകൂർ ആവശ്യപ്പെട്ടെത്തുന്ന പാവപ്പെട്ട വിഭാഗം ഏറെപ്പേരുണ്ട്. അവരാണ് നമ്പറുകളൊന്നും നോക്കാതെ അരി വാങ്ങാനെത്തിയത്. ആദ്യ 5 ദിവസം നമ്പർ പ്രകാരം എത്തണമെന്ന് നിർദേശമുള്ളതിനാൽ വിതരണം അന്നു കൊണ്ടു തീരുമോ എന്ന് ആശങ്കപ്പെട്ട് വന്നവരുമുണ്ട്. എന്നാൽ 20 വരെ വിതരണമുണ്ടെന്നും എല്ലാവർക്കും സൗജന്യ അരി നൽകുമെന്നും പൊതു വിതരണ  വകുപ്പ് പറയുന്നു.

മിക്കറേഷൻ കടകളിലും ഇന്നലെ ഉച്ചവരെ ശരാശരി 100 കാർഡ് ഉടമകളെങ്കിലും അരി വാങ്ങാനെത്തി. സാധാരണഗതിയിൽ ഒന്നാം തീയതി അരിവിതരണം തുടങ്ങാത്ത റേഷൻ കടകളിൽ പോലും ഇന്നലെ ഉച്ചവരെ സാമാന്യം തിരക്കനുഭവപ്പെട്ടു. മിക്ക കടകളിലും സാമൂഹിക അകലവും മറ്റു മുൻകരുതലുകളും പാലിച്ചു കൊണ്ടായിരുന്നു വിതരണം. വാർഡ് മെംമ്പർമാരും വൊളന്റിയർമാരും സഹായവുമായി പലയിടത്തുമുണ്ടായിരുന്നു.

20നുള്ളിൽ വാങ്ങാൻ കഴിയാത്തവർക്ക് വീണ്ടും അവസരം 

പുൽപള്ളി ∙ പുൽപള്ളിയിലെ ചില കടകളിൽ ഉച്ചയ്ക്ക് മുൻപ് 150 ൽ പരം ആളുകൾ റേഷൻവാങ്ങി. റേഷൻ കടകളിലെത്തുന്നവർ അകലം പാലിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. പാക്കം, ചേകാടി, ഇരുളം തുടങ്ങിയ വന–ഗോത്രമേഖലകളിലും തിരക്കുണ്ടായിരുന്നു. ജനറൽ വിഭാഗക്കാരും റേഷൻ കാർഡിലെ അവസാന നമ്പറനുസരിച്ച് അരി വാങ്ങുന്നുണ്ട്. 20നുള്ളിൽ വാങ്ങാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്നും അറിയിപ്പുണ്ട്.

റേഷൻ വിതരണം കുറ്റമറ്റതാക്കാൻ ജനപ്രതിനിധികളും 

പനമരം ∙ സൗജന്യ റേഷൻ വിതരണം സുതാര്യമാക്കാനും തിരക്ക് നിയന്ത്രിക്കുന്നതിനും റേഷൻ കടകളിൽ ഉടമകൾക്ക് ഒപ്പം ജനപ്രതിനിധികളും. ഇന്നലെ പല റേഷൻ കടകളിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സാന്നിധ്യവും സഹകരണവും ഉണ്ടായി. തിരക്ക് നിയന്ത്രിക്കുന്നതിനും റേഷൻ കട ഉടമകൾക്കും ജീവനക്കാർക്കും വാങ്ങാനെത്തിയവർക്കും സഹായമായി.

റേഷൻ വിതരണം ഇങ്ങനെ

ജില്ലയിൽ ആകെ 2,18,890 കാർഡുടമകളാണ് ഉള്ളത്. ഇതിൽ 35 കിലോ അരി വീതം നൽകുന്ന മഞ്ഞ കാർഡുകൾ 50,903 ഉം 25 കിലോ വീതം നൽകുന്ന പിങ്ക് കാർഡുകൾ 67,548 ഉം 15 കിലോ അരി നൽകുന്ന നീല കാർഡുകൾ 53,002 ഉം വെള്ള കാർഡുകൾ 47437 ഉം ആണുള്ളത്. എല്ലാ കാർഡുടമകളും അരി വാങ്ങാനെത്തിയാൽ ജില്ലയിലേക്ക് മാത്രം 4977 ടൺ അരി വേണ്ടി വരും അതായത് 49.77 ലക്ഷം കിലോ അരി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com