കോളനികളിൽ പട്ടികവർഗ വകുപ്പിന്റെ സാമൂഹിക പഠനമുറികൾ
Mail This Article
കൽപറ്റ ∙ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ആദിവാസി വിദ്യാർഥികൾക്കു പട്ടികവർഗ വികസന വകുപ്പ് ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കി. ഓണിവയൽ ഫ്ലാറ്റിൽ ഒരുക്കിയ പഠനമുറി കലക്ടർ ഡോ.അദീല അബ്ദുല്ല സന്ദർശിച്ചു. കോളനികളിലെ സാമൂഹിക പഠന മുറികളിലും കമ്യൂണിറ്റി ഹാളുകളിലും ക്ലാസ് സജ്ജമാക്കി. 28 പഠനമുറികളാണ് ജില്ലയിൽ സജ്ജീകരിച്ചത്. 25ലും ക്ലാസ് നടന്നു. എല്ലാ കേന്ദ്രങ്ങളിലും ട്രൈബൽ ഡിപ്പാർട്മെന്റ് നിയമിച്ച പരിശീലകന്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. അസൗകര്യങ്ങളുള്ള ഇടങ്ങളിൽ ആവശ്യമായ സാമഗ്രികൾ എത്തിക്കാൻ വാർഡ് അംഗങ്ങൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർമാർ, പ്രമോട്ടർമാർ എന്നിവരടങ്ങിയ കർമസമിതി നേതൃത്വം വഹിക്കും.
പ്രഗത്ഭരായ അധ്യാപകരുടെ മികച്ച ക്ലാസുകളാണു വിദ്യാർഥികളെത്തേടി വീടുകളിലെത്തുന്നത്. പഠനത്തിനു വേണ്ട ഓൺലൈൻ സൗകര്യങ്ങളും കോളനികളിലെത്തും. കഴിഞ്ഞു പോയ ക്ലാസുകൾ യൂട്യൂബിൽ ലഭ്യമാകുമെന്നതിനാൽ പരമാവധി ആസ്വദിക്കാൻ കഴിയും. തുടക്കത്തിലുണ്ടാകുന്ന പോരായ്മകൾ കുറച്ചു നാൾ കൊണ്ട് പരിഹരിക്കാനാകും. കെ.സി.ചെറിയാൻ, ജില്ലാ ട്രൈബൽ ഓഫിസർ
ഫോണും ടിവിയും ഇല്ലാതെ ഏഴായിരത്തോളം കുട്ടികൾ
ജില്ലയിൽ ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത ഗോത്ര വിദ്യാർഥികൾ ഏഴായിരത്തോളം. ആകെ 28,000 ആദിവാസി വിദ്യാർഥികളാണു ജില്ലയിലുള്ളത്. വൈദ്യുതിയില്ലാത്ത മേപ്പാടി അരണമല, കുറിച്യാട് കോളനികൾ പോലുള്ള സ്ഥലങ്ങളിൽ ഇൻവെർട്ടർ സ്ഥാപിക്കാനും നീക്കമുണ്ട്.