വയനാടൻ കോട്ടകളിൽ വീഴാതെ യുഡിഎഫ്; ജില്ലാ പഞ്ചായത്തിൽ കരുത്തു കാട്ടി എൽഡിഎഫ്
Mail This Article
കൽപറ്റ ∙ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മുന്നിലെത്തിയെങ്കിലും, നെടുങ്കോട്ടയെന്നു കരുതപ്പെടുന്ന വയനാട്ടിൽ യുഡിഎഫിന് കാര്യമായി ആശ്വസിക്കാൻ വകയില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പുഫലം. ബാലികേറാമലയായിരുന്ന ജില്ലാ പഞ്ചായത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ 16 ൽ 8 സീറ്റ് നേടി എൽഡിഎഫ് കരുത്തു തെളിയിച്ചു. ആരു ഭരിക്കണമെന്നു നറുക്കിട്ടു തീരുമാനിക്കേണ്ട അവസ്ഥയാണ്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിൽ നിന്നു പിടിച്ചെടുക്കാനും ബത്തേരി നിലനിർത്താനും എൽഡിഎഫിനു കഴിഞ്ഞു.
എന്നാൽ, ആകെയുള്ള 23 പഞ്ചായത്തുകളിൽ 15 എണ്ണത്തിൽ ഭരണമുറപ്പിക്കാനായതും 3 നഗരസഭകളിൽ രണ്ടെണ്ണം എൽഡിഎഫിൽനിന്നു പിടിച്ചെടുത്തതും വയനാട്ടിൽ യുഡിഎഫ് അടിത്തറയ്ക്കു വലിയ ക്ഷതമേറ്റില്ലെന്നതിന്റെ തെളിവായി. എൽഡിഎഫിന്റെ കോട്ടകളിൽ യുഡിഎഫും യുഡിഎഫിന്റെ സ്വാധീനപ്രദേശങ്ങളിൽ എൽഡിഎഫും കടന്നുകയറിയതാണ് ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. 100 വാർഡുകളിൽ ജയമുറപ്പിച്ചിറങ്ങിയ എൻഡിഎയ്ക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ആകെയുള്ള 413 പഞ്ചായത്ത് വാർഡുകളിൽ 13 ഇടത്തു മാത്രമേ എൻഡിഎയ്ക്കു ജയിക്കാനായുള്ളൂ. ബത്തേരി നഗരസഭയിലെ ഒരു ഡിവിഷൻ നഷ്ടപ്പെടുകയും ചെയ്തു.