പൊതുമരാമത്തുവകുപ്പും കരാറുകാരനും നാട്ടുകാരുടെ പരാതി കേട്ടില്ല, പൊലീസ് എത്തി കാട് വെട്ടിനീക്കി വഴിയൊരുക്കി
Mail This Article
പനമരം ∙ പൊതുമരാമത്തുവകുപ്പും കരാറുകാരനും നാട്ടുകാരുടെ പരാതി കേട്ടില്ല. പൊലീസ് എത്തി കാട് വെട്ടിനീക്കി വഴിയൊരുക്കി. പനമരം – ബീനാച്ചി റോഡിൽ കാഴ്ച മറച്ചു കാടുകയറി മൂടിയ ചെറിയ പാലത്തിലെ കാടുകൾ പനമരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. ഏതു സമയവും തകർന്നു വീഴാവുന്ന സ്ഥിതിയിലുള്ള ചെറിയ പാലത്തിന്റെ കൈവരികളിലടക്കം കാടുകയറി മൂടിയത് അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും കാരണമായിരുന്നു. പാലത്തിലെയും സമീപത്തെയും കാട് നീക്കം ചെയ്യാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം പൊതുമരാമത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഒടുവിൽ കാടു മറച്ച പാലത്തിൽ അപകടങ്ങൾ പതിവായതോടെ ഇന്നലെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കാട് വെട്ടിമാറ്റുകയായിരുന്നു. ജനമൈത്രി പൊലീസിനൊപ്പം കെഎസ്ഇബി അധികൃതരും സിഎച്ച് റെസ്ക്യു ടീമും ഇറങ്ങിയതോടെ പാലത്തിന്റെ ഇരുവശത്തും 16 അടിയോളം ഉയരത്തിൽ വളർന്ന പൊന്തക്കാടുകൾ വൈകിട്ടോടെ നീക്കം ചെയ്ത് അപകടങ്ങൾക്ക് തടയിടാനായി. ജില്ലയിലെ പ്രധാനപാതയിൽ ഒന്നാണ് ഇതെങ്കിലും പാലത്തിലും ഇതിനു സമീപവും അപകടഭീഷണിയായി മുളങ്കാടുകൾ വളർന്ന് റോഡ് കാണാൻ പറ്റാത്ത അവസ്ഥയായിട്ടും വെട്ടിമാറ്റിയിരുന്നില്ല. റോഡിലേക്ക് വളർന്നിറങ്ങിയ മുളങ്കമ്പുകളിൽ തട്ടി ഇരുചക്ര വാഹനയാത്രക്കാർക്കു പരുക്കേൽക്കുന്നതും പതിവായിരുന്നു.