കുഴികളുള്ള റോഡും നോക്കുകുത്തിയായി പാലവും; കാരാപ്പുഴ കാണാൻ വരുന്നവർക്ക് ദുരിതയാത്ര
Mail This Article
അമ്പലവയൽ ∙ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായി കാരാപ്പുഴ മാറുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടിയില്ല. സന്ദർശകർ കൂടുതലെത്തുന്ന അവധി ദിവസങ്ങളിൽ കാരാപ്പുഴയിൽ ഗതാഗതക്കുരുക്കു രൂക്ഷമാണ്. ശനി, ഞായർ ദിവസങ്ങളിൽ ആയിരത്തിലേറെ വാഹനങ്ങളാണു കാരാപ്പുഴയിലേക്കു സഞ്ചാരികളുമായി എത്തുന്നത്. ഇതോടെ കാരാപ്പുഴ-അമ്പലവയൽ റോഡിൽ മണിക്കൂറോളം ഗതാഗത തടസ്സപ്പെടും. പ്രവേശന കവാടത്തിനു സമീപത്ത് നിന്നു അമ്പലവയൽ റോഡിന്റെ അരികിലുള്ള പാർക്കിങ്ങിൽ വാഹനങ്ങൾ നിറയുകയും ഇരുഭാഗത്തു നിന്ന് വാഹനങ്ങളെത്തുകയും ചെയ്യുന്നതോടെ ഗതാഗത തടസ്സം രൂക്ഷമാകും. ഇവയിൽ പകുതിയെണ്ണം പാർക്ക് ചെയ്യാൻ സൗകര്യമില്ല. റോഡരികിൽ വാഹന നിറുത്തിയിട്ട് പോകുന്നതും ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നു.
കുഴികളുള്ള റോഡും നോക്കുകുത്തിയായി പാലവും
കാരാപ്പുഴയിലേക്കുള്ള റോഡിന്റെ ശോച്യവസ്ഥയാണ് മറ്റൊരു തിരിച്ചടി. കാക്കവയൽ മുതലുള്ള റോഡുകൾ നിറയെ കുഴികളാണ്. പ്രവേശന കവാടത്തിന്റെ മുൻവശത്തു റോഡ് പൂർണമായും തകർന്നിട്ടുണ്ട്. വലിയ കുഴികളാണുള്ളത്. ദിവസം ആയിരങ്ങൾ സന്ദർശകരായി എത്തിയിട്ടും റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കാൻ നടപടിയില്ല. റോഡ് നന്നാക്കാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാരാപ്പുഴ ഡാമിന്റെ മുൻവശത്തായി നിർമാണം നിലച്ച പാലവും കാണാം. 90 ശതമാനത്തിന് മുകളിൽ പൂർത്തിയാക്കിയ പാലം അപ്രോച്ച് റോഡ് ഒരുക്കാത്തതിനാൽ ഉപയോഗരഹിതമാണ്. തകർച്ച നേരിടുന്ന താൽക്കാലിക പാലത്തിലൂടെയാണു വാഹനങ്ങൾ കടന്നു പോകുന്നത്. ഇതിന്റെ അരികില്ലൊം തകർന്ന് അപകടാവസ്ഥയിലാണ്.
മാലിന്യക്കൂമ്പാരം
വിനോദസഞ്ചാരികളുടെ എണ്ണം കൂടുംതോറും കാരാപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യവും ഏറുന്നുണ്ട്. ഡാമിന്റെ മുൻവശത്തൂടെ കടന്നു പോകുന്ന റോഡിന്റെ ഭാഗത്തും താൽക്കാലിക പാലത്തിന്റെ അരികിലുമെല്ലാം മാലിന്യം നിറഞ്ഞു.