ADVERTISEMENT

പടി‍‍‍‍ഞ്ഞാറത്തറ ∙ തൊണ്ടർനാട്ടിലെ പൂരിഞ്ഞിമല ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തം. നോർത്ത് വയനാട് ഡിവിഷനിലെ മാനന്തവാടി റൈഞ്ച് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണു പ്രകൃതി സൗന്ദര്യത്തിന്റെ മനോഹര കാഴ്ചകളുള്ള, കുളിർമ നൽകുന്ന പൂരിഞ്ഞിമല. ഇവിടെ ട്രക്കിങ് അടക്കമുള്ള സൗകര്യം ഒരുക്കിയാൽ ഭാവിയിൽ പ്രധാന ടൂറിസം കേന്ദ്രം ആയി മാറാനുള്ള സാധ്യതയേറെയാണ്. 

പൂരിഞ്ഞിമലയിലെ ചെറു വെള്ളച്ചാട്ടം.
പൂരിഞ്ഞിമലയിലെ ചെറു വെള്ളച്ചാട്ടം.

അതിനുള്ള നടപടി വനം വകുപ്പ് തുടങ്ങിയെങ്കിലും പദ്ധതി ഇപ്പോഴും യാഥാർഥ്യമാകാത്തതു ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്കു കനത്ത നഷ്ടമാണ്. മക്കിയാട് മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ഓരത്തു കൂടെ നടന്നു കയറി മല ചവിട്ടി മുകളിൽ  എത്തുന്ന വിധം ട്രക്കിങ് ഏർ‍പ്പെടുത്താനുള്ള പദ്ധതിയാണ് വനം വകുപ്പ് തയാറാക്കി അനുമതിക്കായി കാത്തിരിക്കുന്നത്. വെള്ളമുണ്ടയിൽ നിന്നു മംഗലശ്ശേരി മല കടന്നും മക്കിയാട് കാ‍ഞ്ഞിരങ്ങാടു നിന്നു കുത്തനെ നടന്നു കയറിയും മലമുകളിലെത്താം. പുൽമേടുകളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ സുന്ദര ഇടം. 

പുൽമേട്ടിലൂടെ നടന്നു കയറി കുത്തനെയുള്ള പാറക്കെട്ടുകളിൽ പിടിച്ചു മുകളിൽ എത്തിയാൽ മലയുടെ ഇരു വശങ്ങളിലുമായി ചെറുകുന്നുകളും സമതല പ്രദേശങ്ങളും ബാണാസുര ഡാമിലെ വെള്ളക്കെട്ടും അടക്കം അതി വിശാലമായ സമതല പ്രദേശം കാണാം. വെള്ളമുണ്ട ടൗണിൽ നിന്ന് 6 കിലോമീറ്ററും കാഞ്ഞിരങ്ങാട് നിന്ന് 5 കിലോമീറ്ററുമാണു മലമുകളിലേക്ക്.  കുറച്ചു ദൂരം വാഹനത്തിൽ ഓഫ് റോഡ് യാത്ര. തുടർന്ന് കുത്തനെയുള്ള മല നടന്നു കയറണം. മുക്കാൽ ഭാഗത്തോളം എത്തിക്കഴിഞ്ഞാൽ പുൽമേട്ടിൽ അൽപം വിശ്രമം. പിന്നീട് പാറക്കെട്ടുകളിൽ പിടിച്ചുകയറി മുകളിലെത്താം. ഗോത്ര കാരണവൻമാരുടെ മുടി കുടുമ കെട്ടിയതിനെ അനുസ്മരിപ്പിക്കുന്ന രൂപമാണു മലയ്ക്ക് പൂരിഞ്ഞി മുടിമല എന്ന പേര് വരാൻ കാരണമെന്നു പറയുന്നു. മലമുകളിലെ വൻ ഗർത്തം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. കുറച്ച് അകലെ 3 കിലോ മീറ്ററോളം ചുറ്റളവിൽ  ചിറപ്പുല്ല് എന്ന പ്രദേശവും മലമുകളിൽ കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com