ഓട്ടത്തിനിടെ ബസിന്റെ ടയർ ഊരിത്തെറിച്ചു; ഒരു ഭാഗത്ത് വൻ കൊക്ക, കൊടുംവളവുകൾ: ഒഴിവായത് വൻ ദുരന്തം
Mail This Article
പന്തല്ലൂർ ∙ ഓട്ടത്തിനിടെ ടയർ ഊരി തെറിച്ചതിനെ തുടർന്ന് തമിഴ്നാട് സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ദേവാലക്കടുത്ത് നീർമട്ടത്ത് റോഡിൽ നിരങ്ങി നിന്നു, ഒഴിവായത് വൻ അത്യാഹിതം. ബസിൽ 20 യാത്രക്കാർ ഉണ്ടായിരുന്നു. ദേവാല നീർമട്ടത്തിൽ ഒരു ഭാഗത്ത് വൻ കൊക്കയാണ്. കൊടുംവളവുകൾ നിറഞ്ഞ റോഡിലാണ് അപകടം ഉണ്ടായത്. ബസിന്റെ മുൻവശത്തുള്ള ടയർ, ഓട്ടത്തിനടെ ഹബിൽ നിന്നും ഊരി തനിയെ നിരങ്ങി സമീപത്തുള്ള വീടിനു മുകളിലേക്കു വീഴുകയായിരുന്നു. രാവിലെ 10 മണിക്കാണ് അപകടം.
പന്തല്ലൂരിൽ നിന്നും സേലത്തിലേക്കു പോകുന്ന ബസാണിത്. ഇതേ റോഡിൽ മരപ്പാലത്തിനു സമീപത്ത് നിറയെ യാത്രക്കാരുമായി വന്ന താളൂർ- ഗൂഡല്ലൂർ ബസ് ബ്രേക്ക്ഡൗണായി റോഡിൽ കുടുങ്ങി. യാത്രക്കാർ പിറകെ വന്ന മറ്റു വാഹനങ്ങളിൽ കയറിയാണ് ഗൂഡല്ലൂർക്കു പോയത്.ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ കാലപ്പഴക്കം ചെന്ന ബസുകളാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ഈ ബസുകൾ വഴിയിൽ എവിടെ വേണമെങ്കിലും നിന്നു പോകുന്ന സ്ഥിതിയിലാണ്. ലോക്ഡൗണിന് ശേഷം ബസുകളുടെ അവസ്ഥ ഇങ്ങനെയാണ്. മിക്ക ദിവസങ്ങളിലും പച്ച നിറത്തിലുള്ള ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ നടുറോഡിൽ വിശ്രമിക്കുന്നത് കാണാം.
സമതല പ്രദേശങ്ങളിൽ ഓടി തളർന്ന ബസുകളാണ് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ സർവീസ് നടത്തുന്നത്. ബസുകളുടെ അറ്റകുറ്റപ്പണി നടത്താതെ ഓടിക്കുന്നത് മൂലമാണ് ബസ് നടുറോഡിൽ യാത്ര അവസാനിപ്പിക്കുന്നത്. ജില്ലയിൽ സ്വകാര്യ ബസുകൾക്ക് അനുമതിയില്ലാത്തതിനാൽ യാത്രാക്ലേശം രൂക്ഷമാണ്. ഗൂഡല്ലൂർ പന്തല്ലൂർ ഭാഗങ്ങളിൽ യാത്രാക്ലേശം ഒരു പരിധിവരെ പരിഹരിക്കുന്നത് കേരള, കർണാടക ട്രാൻസ്പോർട്ട് ബസുകളാണ്.