വീണ്ടും കടുവ; ചൂരിമലയിൽ ആളുകൾ നോക്കിനിൽക്കെ പശുവിനെ ആക്രമിച്ചു
Mail This Article
ബത്തേരി ∙ ആളുകൾ നോക്കി നിൽക്കെ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ മന്ദംകൊല്ലി ചൂരിമലയിലായിരുന്നു സംഭവം. പുല്ലു മേയുന്നതിനായി വീടിനടുത്ത് തുറസ്സായ സ്ഥലത്തു കെട്ടിയിട്ടിരുന്ന ചൂരിമല കൊട്ടാരത്തിൽ ഹരിയുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴുത്തിലും പുറത്തുമാണ് മുറിവ്. വനപാലകർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യവും കാൽപാടുകളും മനസിലാക്കി. വെറ്ററിനറി സർജനെത്തി പശുവിന്റെ പരുക്കുകൾ പരിശോധിച്ചു.
ആളുകൾ നോക്കി നിൽക്കെയാണു കടുവ പശുവിനെ ആക്രമിച്ചതെന്നു പ്രദേശവാസിയായ വിനീഷ് പറഞ്ഞു. കുട്ടികളടക്കമുള്ളവർ സ്ഥലത്തുണ്ടായിരുന്നു. പശുവിന്റെ ദേഹത്തേക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു കടുവ ചാടി വീഴുകയായിരുന്നു കഴുത്തിലും പുറത്തും മാന്തിയപ്പോഴേക്കും ആളുകൾ ബഹളം വച്ചു.
കുട്ടികളിൽ ചിലർ നിലവിളിച്ചു കൊണ്ട് ഓടി. പരിഭ്രാന്തിയിലായ പശു കെട്ടിയിരുന്ന കയറു പൊട്ടിച്ച് ആളുകളുടെ അടുത്തേക്ക് ഓടിയെത്തി. ബഹളം കേട്ട് കടുവ സമീപത്തെ എസ്റ്റേറ്റിലേക്ക് ഓടിപ്പോവുകയും ചെയ്തു.പ്രദേശത്ത് കടുവയുടെ ആക്രമണം സ്ഥിരമാണ്. ഒട്ടേറെ വളർത്തു മൃഗങ്ങളെയാണ് ഇവിടെ നിന്ന് കടുവ ആക്രമിച്ചു കൊന്നിട്ടുള്ളത്.
ഇവിടെ നിന്ന് 1 കിലോമീറ്റർ മാറിയാണ് മാസങ്ങൾക്ക് മുൻപ് കുട്ടിക്കടുവ കുഴിയിൽ വീണത്. രണ്ടിൽ കൂടുതൽ കടുവകളും കൂടാതെ കുട്ടിക്കടുവകളും ബീനാച്ചി എസ്റ്റേറ്റിൽ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്. ബത്തേരി ടൗണിൽ സത്രം കുന്നിലും കട്ടയാട് മേഖലയിലും ഇന്നലെയും കടുവയെത്തി.