ഡെങ്കിപ്പനി പ്രതിരോധം: ജാഗ്രത തുടരണം
Mail This Article
കൽപറ്റ ∙ ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന. കൊതുക് ജന്യ രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. പരിസര ശുചീകരണം, കൊതുക് ഉറവിട നശീകരണം, ശുചിത്വ ഹർത്താൽ തുടങ്ങിയ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ഇതിനോടനുബന്ധിച്ച് ജില്ലയിൽ നടന്നുവരുന്നുണ്ട്.
രോഗ ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കു പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
ചികിത്സ പ്രധാനം
എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണു പ്രധാനം. രോഗബാധിതർ സമ്പൂർണ വിശ്രമം എടുക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ഡെങ്കിപ്പനി ബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിരോധ മാർഗം
കൊതുക് വളരാതിരിക്കാൻ ഒരു തുള്ളി വെള്ളം പോലും കെട്ടി നിർത്തരുത്. വെള്ളം അടച്ചു സൂക്ഷിക്കുക. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ചു പൂർണമായി മൂടി വയ്ക്കുക. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഡ്രൈ ഡേ ആചരിക്കുക.