സജീവമായി സ്കൂൾ വിപണി; പ്രതിസന്ധിയായി വിലവർധന
Mail This Article
കൽപറ്റ ∙ കോവിഡ് തീർത്ത പ്രതിസന്ധികൾക്കു ശേഷം വിദ്യാലയങ്ങൾ പൂർണതോതിൽ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ വിപണി സജീവമായി. ഇത്തവണ അച്ചടി മേഖലയിലുണ്ടായ വില വർധന സ്കൂൾ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 6 മാസത്തിനിടെ വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലേറെയാണു വിലവർധനയുണ്ടായത്. ഇതു നോട്ട്ബുക്ക്, പാഠപുസ്തകങ്ങൾ എന്നിങ്ങനെ എല്ലാ കടലാസ് നിർമിത ഉൽപന്നങ്ങളുടെയും വില വലിയതോതിൽ വർധിക്കാൻ ഇടയാക്കി.
5 രൂപ മുതൽ 10 രൂപ വരെയാണു നോട്ടുബുക്കുകളുടെ വില വർധിച്ചത്. കഴിഞ്ഞ തവണ 45 രൂപയുണ്ടായിരുന്ന കോളജ് നോട്ട്ബുക്കിന് ഇത്തവണ 52 രൂപയായി. വിവിധ കമ്പനികളുടെ ബാഗുകൾക്കും ഇരട്ടിയിലധികം രൂപയുടെ വില വർധനയുണ്ടായി. 400 രൂപ മുതൽ 850 രൂപ വരെയുള്ള ബാഗുകൾ വിപണിയിലുണ്ട്. കുടകൾക്ക് ബ്രാൻഡ് അനുസരിച്ചാണു വില വർധനയുണ്ടായത്. 200 രൂപ മുതൽ 900 രൂപ വരെയുള്ള കുടകൾ വിപണിയിലുണ്ട്. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പറുകൾക്കും വില വർധിച്ചു.
ടിഫിൻ ബോക്സുകൾക്കും ഇൻസ്ട്രുമെന്റ് ബോക്സുകൾക്കും 50 രൂപയിലധികം വില വർധനയുണ്ടായി. യൂണിഫോമിനുള്ള തുണികളുടെ വിലയും തയ്യൽക്കൂലിയും വർധിച്ചു.സർക്കാർ വിദ്യാലയങ്ങളിൽ ഒരു ജോഡി യൂണിഫോമിനുള്ള തുണി നൽകുന്നുണ്ടെങ്കിലും ഒരു ജോഡി കൂടി എടുക്കാൻ നിലവിലെ സാഹചര്യത്തിൽ 1500 രൂപയിലധികം ചെലവു വരുമെന്നു രക്ഷിതാക്കൾ പറയുന്നു. വിലവർധനയുണ്ടെങ്കിലും വരുംദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ.