വംശനാശ ഭീഷണി നേരിടുന്ന ചതുപ്പ് മുളവാലൻ തുമ്പിയെ വയനാട്ടിൽ കണ്ടെത്തി
Mail This Article
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി സർവകലാശാല, കേരളത്തിലെ തുമ്പികളെ കുറിച്ചു പഠിക്കുന്ന സംഘടനയായ സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് (SOS) എന്നിവർ ചേർന്നു സർവകലാശാല ക്യാംപസ്, പൂക്കോട് തടാകം എന്നിവിടങ്ങൾ നടത്തിയ തുമ്പി സർവേയിൽ 51 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ 28 എണ്ണം കല്ലൻത്തുമ്പികളും 23 എണ്ണം സൂചിത്തുമ്പികളുമാണ്. സൂചിത്തുമ്പികളിൽ 6 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. വംശനാശ ഭീഷണി നേരിടുന്ന ചതുപ്പ് മുളവാലൻ തുമ്പിയുടെ സാന്നിധ്യവും സർവേയിൽ കണ്ടെത്താനായി. സി.ജി. കിരൺ അനുസ്മരണ പ്രഭാഷണത്തോടനുബന്ധിച്ചാണു സർവേ സംഘടിപ്പിച്ചത്.
സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് അംഗങ്ങൾ, കോളജിലെ എൻഎസ്എസ് അംഗങ്ങൾ, നേച്ചർ ക്ലബ് അംഗങ്ങൾ, സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിലെ വിദ്യാർഥികൾ എന്നിവർ സർവേയിൽ പങ്കാളികളായി. പ്രഭാഷണം സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരിം ഉദ്ഘാടനം ചെയ്തു.
പ്രമുഖ പ്രകൃതി നിരീക്ഷകനായ വി.സി. ബാലകൃഷ്ണൻ, തുമ്പി ഗവേഷകനും ഗോവ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം പരാഗ് രങ്ക്നേക്കർ എന്നിവർ ക്ലാസുകളെടുത്തു. കോളജ് അസോഷ്യേറ്റ് ഡീൻ ഡോ. സാനിസ് ജൂലിയറ്റ്, അസി. പ്രഫസർ ഡോ. ആർ.എൽ. രതീഷ് എന്നിവർ പ്രസംഗിച്ചു.