എംപി ഓഫിസ് ആക്രമണം; എഡിജിപി അന്വേഷണം തുടങ്ങി
Mail This Article
കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലെ എസ്എഫ്ഐ അക്രമത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നും ഗാന്ധിചിത്രം നശിപ്പിച്ചതടക്കം സമഗ്രമായി അന്വേഷിക്കുമെന്നും എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ചയുണ്ടായോയെന്നു പരിശോധിക്കും. അക്രമമുണ്ടായ ഓഫിസും പരിസരവും എഡിജിപി വിശദമായി പരിശോധിച്ചു. ജില്ലാ പൊലീസ് കാര്യാലയത്തിൽ അന്വേഷണ സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സന്ദർശനം.
കൽപറ്റയിലെ ദേശാഭിമാനി ഓഫിസിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ജഷീർ പള്ളിവയൽ ഉൾപ്പെടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരിച്ചറിഞ്ഞ പ്രതികളിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, ആബിദ് എന്നിവരെ മാത്രമേ ഇനി പിടികൂടാനുള്ളൂവെന്നു പൊലീസ് പറഞ്ഞു. കണ്ടാലറിയുന്ന മറ്റ് 41 പേർക്കെതിരെ ക്കൂടി കേസ് എടുത്തിട്ടുണ്ട്.
എംപി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതികളായ എസ്എഫ്ഐക്കാരിൽ ആരെയും ഇന്നലെ അറസ്റ്റ് ചെയ്തിട്ടില്ല. 3 പെൺകുട്ടികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ റിമാൻഡിലാണ്. കണ്ടാലറിയാവുന്ന 200 എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
യുഡിഎഫ് അക്രമങ്ങൾക്കെതിരെ നാളെ വൈകിട്ട് കൽപറ്റയിൽ നടക്കുന്ന എൽഡിഎഫ് പ്രതിഷേധ യോഗം കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.