ADVERTISEMENT

മാനന്തവാടി ∙ ബഫർസോൺ പ്രഖ്യാപനത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ നടത്തിയ ജനസംരക്ഷണ മാർച്ചിലും ഡിഎഫ്ഒ ഓഫിസ് ധർണയിലും കർഷക പ്രതിഷേധമിരമ്പി. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനത്തിൽ നാനാജാതി മതസ്ഥർ അണിനിരന്നു. 10ന് പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ കെസിവൈഎം, എകെസിസി, മിഷൻലീഗ്, മാതൃവേദി തുടങ്ങിയ സംഘടനകളുടെയും പ്രവർത്തകരെത്തി. ജനസംരക്ഷണ മാർച്ച് രൂപതാ വികാരി ജനറൽ പോൾ മുണ്ടോളിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംബ്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങളുടെ നിസംഗതയും ദീർഘവീക്ഷണമില്ലാത്ത നയരൂപീകരണങ്ങളുമാണു ശാന്തശീലരും കഠിനാധ്വാനികളുമായ കർഷക ജനതയെ തെരുവിലിറക്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ നിയമസഭയിൽ ബിരിയാണി ചെമ്പ് പോലുള്ള നിസാര കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിച്ച് ബഫർ സോൺ വിഷയം ചർച്ച ചെയ്യുകയും കർഷക ജനതയ്ക്ക് അനുകൂലമായ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിഎഫ്ഒ ഓഫിസ് പരിസരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിനാളുകളെ സാക്ഷിനിർത്തി സമരത്തിന്റെയും പ്രതിഷേധത്തിന്റെയും കാരണങ്ങളും ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു. മാനന്തവാടി രൂപതാ വികാരി ജനറൽ ഡോ. പോൾ മുണ്ടോളിക്കൽ അധ്യക്ഷനായി. കിഫ സംസ്ഥാന പ്രസിഡന്റ് അലക്സ് ഒഴുകയിൽ, ഹരിതസേന ജില്ലാ ചെയർമാൻ എം. സുരേന്ദ്രൻ, മാനന്തവാടി ലത്തീൻ പള്ളി വികാരി ഫാ. വില്യം രാജ്, വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഉസ്മാൻ, കേരള ഫാർമേഴ്സ് അസോസിയേഷൻ ചെയർമാൻ സുനിൽ ജോസ് മഠത്തിൽ, കാർഷിക പുരോഗമന സമിതി പ്രതിനിധി ഗഫൂർ വെണ്ണിയോട്, കെസിവൈഎം പ്രതിനിധി ടെസിൻ വയലിൽ എന്നിവർ പ്രസംഗിച്ചു.

അടിയന്തര നിയമ നടപടി സ്വീകരിക്കണം: സമരസമിതി

മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളെ തുടർന്ന് അനിശ്ചിതാവസ്ഥയിലായ ജീവിതം പുതിയ സുപ്രീംകോടതി വിധിയോടെ പൂർണമായും കൈവിട്ട് പോകുമോ എന്ന കടുത്ത ആശങ്കയിലാണ് മലയോര ജനത. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള നടപടികൾക്കായി സുപ്രീംകോടതി പറഞ്ഞിരിക്കുന്ന മാർഗങ്ങളിലൂടെ ശ്രമിക്കുകയോ ഉത്തരവ് തിരുത്താനുള്ള നിയമ നടപടികൾ സ്വീകരിക്കുകയോ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തിര നിയമനിർമാണത്തിലൂടെ പ്രതിസന്ധി പരിഹരിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഒഴിവാക്കലുകൾക്കായി സംസ്ഥാന സർക്കാരിന് സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതിയുടെ ഉത്തരവിൽ ഉണ്ടെന്നത് ആശാവഹമാണ്. സംസ്ഥാനങ്ങളുടെ ശുപാർശ കേന്ദ്രം കോടതിക്ക് നൽകണം. കോടതിയാണ് തീരുമാനം എടുക്കേണ്ടത്. ജനക്ഷേമം മുൻനിർത്തി വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുമെന്നാണ് സമരസമിതിയുടെ വിശ്വാസമെന്നു സമരത്തിന്റെ കോഓർഡിനേറ്റർമാരായ ഫാ. സുനിൽ വട്ടുകുന്നേൽ, ഫാ. ബിജു മാവറ, ഫാ. സണ്ണി മഠത്തിൽ, ഫാ. ബാബു മാപ്ലശ്ശേരി, ഫാ. ആന്റോ മമ്പള്ളി, സെബാസ്റ്റ്യൻ പാലംപറമ്പിൽ, ഫാ. ഷാജി മുളകുടിയാങ്കൽ, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ. സിജേഷ് ചിറക്കത്തോട്ടത്തിൽ, സാലു മേച്ചേരിൽ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com