എംപി ഓഫിസ് ആക്രമണം: പ്രതിഷേധിച്ചവരുടെ പേരിൽ കള്ളക്കേസ്
Mail This Article
കൽപറ്റ ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്ന പേരിൽ പൊലീസ് കള്ളക്കേസ് ചുമത്തിയെന്നു പരാതി. എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെയാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പം എഫ്ഐആറിൽ പ്രതി ചേർത്തത്. ഹരിത വിവാദത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തെ അടക്കം വിമർശിച്ചതിനെ തുടർന്ന് ഷൈജലിനെ പുറത്താക്കിയിരുന്നു. തന്നെ പ്രതിയാക്കിയതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ഷൈജൽ പറഞ്ഞു.
കഴിഞ്ഞ ജൂൺ 24നാണ് രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. പിന്നാലെ പൊലീസിനെതിരെ പ്രതിഷേധവുമായി ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ എസ്പി ഓഫിസ് ഉപരോധിച്ചു. പിറ്റേദിവസം കൽപറ്റയിൽ യുഡിഎഫ് പ്രകടനവും നടത്തി. ഈ 2 പ്രതിഷേധങ്ങൾക്കും നേതൃത്വം നൽകിയവരുടെ പട്ടികയിലാണ് പി.പി. ഷൈജലിന്റെ പേരും കൽപറ്റ പൊലീസ് ഉൾപ്പെടുത്തിയത്.
എഫ്ഐആർ പ്രകാരം എസ്പി ഓഫിസ് ഉപരോധത്തിൽ ഷൈജൽ 4–ാം പ്രതിയും ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയെന്ന കേസിൽ 3–ാം പ്രതിയുമാണ് ഷൈജൽ. കണ്ടാലറിയാവുന്നവരെ ചേർത്താണ് നിലവിൽ എഫ്ഐആർ തയാറാക്കിയതെന്നും തുടർ അന്വേഷണത്തിൽ മാറ്റം വരുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.