മുക്കത്തു നിന്ന് ലോറി മോഷണം: പ്രതി റിമാൻഡിൽ
Mail This Article
കൽപറ്റ ∙ മുക്കത്തു നിന്ന് മോഷണം പോയ ടിപ്പർ ലോറി മണിക്കൂറുകൾക്കകം കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്ന് പൊലീസ് പിടികൂടി. അറസ്റ്റിലായ ലോറി മോഷ്ടാവ് മധ്യപ്രദേശ് സ്വദേശി രാജേഷ് മർഖയെ (24) താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. മുക്കം നഗര സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ കരാറെടുത്ത യുഎംആർ കമ്പനിയുടെ ലോറിയാണു കഴിഞ്ഞ 28ന് രാവിലെ മോഷണം പോയത്. കമ്പനി അധികൃതർ മുക്കം പൊലീസിൽ വിവരം അറിയിച്ചു.
മുക്കത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അഗസ്ത്യൻമൂഴി വഴി താമരശ്ശേരി ഭാഗത്തേക്കാണ് ലോറി പോയതെന്ന് കണ്ടെത്തി. ടിപ്പർ ഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പിൽ ലോറി മോഷണംപോയ സന്ദേശം പ്രചരിപ്പിച്ചു. വയനാട് ഭാഗത്തേക്ക് ലോറി സഞ്ചരിക്കുന്നത് കണ്ടതായി ഡ്രൈവർമാർ പൊലീസിനു വിവരം നൽകി. ഉടൻ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ് കൽപറ്റ ഇൻസ്പെക്ടർ വി.കെ.സിജുവിനെ ബന്ധപ്പെട്ടു. കേരള അതിർത്തി കടന്ന് 11 കിലോമീറ്റർ അകലെ വനമേഖലയായ ആനക്കുളത്ത് ടിപ്പർ ലോറി കണ്ടെത്തിയതായി വിവരം ലഭിച്ചു.
ഇന്ധനം തീർന്നതിനെത്തുടർന്ന് വഴിമധ്യേ കുടുങ്ങുകയായിരുന്നു. തുടർന്ന് പൊലീസെത്തി ലോറിയും പ്രതിയെയും പിടികൂടി. 25 കിലോമീറ്റർ അകലെ നിന്ന് ഇന്ധനമെത്തിച്ചെങ്കിലും ലോറി സ്റ്റാർട്ടായില്ല. തുടർന്ന് ഗുണ്ടൽപേട്ടിൽ നിന്ന് വർക്‌ഷോപ് ജീവനക്കാരെ കൊണ്ടുവന്ന് രാത്രി 9 മണിയോടെയാണു വനത്തിനുള്ളിൽ കുടുങ്ങിയ ലോറി നന്നാക്കിയത്. പുലർച്ചെ ലോറിയെയും പ്രതിയെയും മുക്കത്ത് എത്തിച്ചു. ഇൻസ്പെക്ടർ കെ. പ്രജീഷ്, സിപിഒ നിതിൻ തോമസ്, ഹോം ഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് ലോറി കണ്ടെത്തിയത്.