വീണ്ടും കരുത്താർജിച്ച് മഴ; വയനാട് ജില്ലയിലെ കൂടുതൽ മേഖലകൾ വെള്ളത്തിൽ
Mail This Article
കാവുംമന്ദം ∙ ഞായറാഴ്ച പകൽ ശക്തി കുറഞ്ഞ മഴ രാത്രി വീണ്ടും ശക്തി പ്രാപിച്ചതോടെ കൂടുതൽ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ ഇടവിട്ട്‍ കനത്ത മഴയാണു പല പ്രദേശങ്ങളിലും ലഭിച്ചത്. മഴ ആശങ്ക തുടരുന്നതിനാൽ ഉച്ചയോടെ പൊയിൽ, തയ്യിൽ കോളനികളിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെ തരിയോട് എൽപി സ്കൂളിലേക്കു മാറ്റി.
മിക്ക പ്രദേശങ്ങളിലും പുഴയോരങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. കാവുംമന്ദം - ഐക്കരപ്പടി - മാടക്കുന്ന് റോഡിൽ വെള്ളം കയറി. വൈത്തിരി - തരുവണ റോഡിൽ മഞ്ഞൂറ ഭാഗത്തു മരം വീണു ഗതാഗതം തടസ്സപ്പെട്ടു. തരിയോട് പത്താംമൈലിൽ അതിരത്തിൽ കോളനിയിലെ ശശിയുടെ വീടിനു മുകളിൽ മരം കടപുഴകി വീണു. പടിഞ്ഞാറത്തറ മേഖലയിലെ കുറുമണി, താളിപ്പാറ, കൊറ്റുകുളം ഭാഗങ്ങളിൽ വെള്ളം കൂടുതലായി കയറി തുടങ്ങിയിട്ടുണ്ട്. കുറുമണി - വെണ്ണിയോട് റോഡ് വെള്ളത്തിനടിയിലായി.
വലിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും മഴ ശക്തമായി തുടർന്നാൽ ഗതാഗതം തടസ്സപ്പെടും. ബാണാസുര ഡാം തുറന്നതോടെ കരമാന്‍ തോടിന്റെ കൈവഴികള്‍ അടക്കമുള്ള പുഴകളിൽ വെള്ളത്തിന്റെ അളവ് വർധിച്ചിട്ടുണ്ട്.