ADVERTISEMENT

കൽപറ്റ ∙ ക്ലീൻ കൽപറ്റ പദ്ധതി ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ഹരിത ബയോപാർക്ക് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഹരിത കർമസേന ഫലപ്രദമായ പ്രവർത്തിക്കുന്ന സംവിധാനത്തിൽ വരണമെന്നും അവർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ എ.ഗീത, നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ്, സെക്രട്ടറി കെ.ജി. രവീന്ദ്രൻ, ഉപാധ്യക്ഷ കെ. അജിത, സ്ഥിരം സമിതി അധ്യക്ഷരായ ടി.ജെ.ഐസക്, ജൈന ജോയ്, എ.പി. മുസ്തഫ, സരോജനി ഓടമ്പത്ത്, സി.കെ ശിവരാമൻ, എഡിഎം എൻ.ഐ. ഷാജു, നഗരസഭാ ശുചിത്വ അംബാസഡർ നടൻ അബു സലിം, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. ജയരാജൻ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ വി.കെ. ശ്രീലത, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ക്ലീൻ കൽപറ്റ പദ്ധതി ഭാഗമായി നഗര ക്ലീൻ ഡ്രൈവിൽ പങ്കെടുത്ത സന്നദ്ധ സംഘടനകളെയും കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. എൻഎസ്എസ് ക്യാംപിന്റെ ഭാഗമായി എസ്കെഎംജെ എച്ച്എസ്എസ് വിദ്യാർഥികൾ തയാറാക്കിയ ദേശീയ പതാക മന്ത്രിക്കു കൈമാറി.

20 ലക്ഷം യുവജനങ്ങൾക്ക് 5 വർഷത്തിനകം തൊഴിൽ:  മന്ത്രി

സംസ്ഥാനത്തെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് 5 വർഷം കൊണ്ടു തൊഴിൽ നൽകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. വീട്ടിൽത്തന്നെയോ വീടിനരികിലോ ജോലി ചെയ്യാനുള്ള സാഹചര്യമാണ്  ഒരുക്കുക.  കുടുംബശ്രീയും ഓക്സിലറി ഗ്രൂപ്പുകളും ചേർന്ന് നടത്തിയ പ്രാഥമിക  കണക്കെടുപ്പിൽ 53 ലക്ഷം പേർക്ക് കേരളത്തിൽ ജോലി വേണമെന്ന് കണ്ടെത്തി. ഇവർക്കെല്ലാം ജോലി കൊടുക്കാനുള്ള തയാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉദ്യോഗാർഥികളുടെ ഡേറ്റ സൂക്ഷിക്കും.  

ഒക്ടോബറിൽ  പ്രത്യേക പോർട്ടൽ തയാറാക്കി ലോകത്താകമാനമുള്ള 3000 ത്തോളം കേന്ദ്രങ്ങളിലെ തൊഴിൽദാതാക്കളുമായി  ബന്ധപ്പെടുത്തും. ഉദ്യോഗാർഥികൾക്ക് അവരുടെ മൊബൈലിലൂടെ തൊഴിൽ സാധ്യത മനസ്സിലാക്കാം. തൊഴിൽ നൈപുണ്യം നൽകുന്നതിനായി ബ്രിട്ടിഷ് കൗൺസിലുമായി കരാർ വച്ചിട്ടുണ്ട്. ഇംഗ്ലിഷ് നൈപുണ്യം വേണ്ടവർക്കു പരിശീലനം നൽകും. അഭിമുഖങ്ങളെ എങ്ങനെ നേരിടാം എന്നതിലും  പരിശീലനം നൽകും. ആയിരം പേർക്ക് തൊഴിൽ നൽകാവുന്ന സംരംഭങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങാൻ തയാറെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സമ്പൂർണ ശുചിത്വ  നഗരസഭയായി മാറാൻ കൽപറ്റ

നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ 9 ഏക്കറിലാണു ഖര-ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ്  സ്ഥാപിച്ചത്. ഇതോടെ സമ്പൂർണ മാലിന്യ സംസ്‌ക്കരണത്തിൽ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കൽപറ്റ മാറും. 15,000 ചതുരശ്ര അടി വലുപ്പമുള്ള പ്ലാന്റ് 1.28 കോടി രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്. ശുചിത്വമിഷനും കൽപറ്റ നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി സെന്ററും (എംസിഎഫ്), വിൻഡ്രോ കംബോസ്റ്റിങ് യൂണിറ്റും സംയുക്തമായി പ്രവർത്തിപ്പിക്കാനുള്ള വിശാല സൗകര്യമാണു പ്ലാന്റിലുള്ളത്. 

വീടുകളിൽ നിന്ന് നേരിട്ട് ഖര-ജൈവ മാലിന്യങ്ങൾ ഹരിത സേനാംഗങ്ങൾ ശേഖരിക്കും. ശേഖരിക്കുന്ന മാലിന്യം വേർതിരിച്ച് 6 അടി നീളം, 4 അടി വീതി, 4 അടി ഉയരത്തിലും പ്രത്യേകം തയാറാക്കിയ വിൻഡ്രോ കമ്പോസ്റ്റിങ് യൂണിറ്റികളിൽ നിക്ഷേപിക്കും. ഇനോകുലം (ആർട്ടിഫിഷ്യൽ ബാക്ടീരിയ) തളിച്ച് വിൻഡ്രോകളിലാക്കുന്ന മാലിന്യം  45 ദിവസം കഴിയുന്നതോടെ വളമായി മാറും. വെർമി കമ്പോസ്റ്റ് (മണ്ണിര), വിൻഡ്രോ കമ്പോസ്റ്റ് തുടങ്ങിയവയിലൂടെയും വളം ഉൽപാദിപ്പിക്കാനാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com