ADVERTISEMENT

കൽപറ്റ ∙ എംപി ഓഫിസിലെ ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ രാഹുൽ ഗാന്ധി എംപിയുടെ പിഎ കെ.ആർ. രതീഷ്കുമാർ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായതോടെ വീണ്ടും ചൂടുപിടിച്ച് വയനാട് രാഷ്ട്രീയം. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധിചിത്രം തകർത്ത കേസ് ദേശീയരാഷ്ട്രീയത്തിലും കത്തിപ്പടരുമെന്നുറപ്പ്. ഇന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജില്ലയിലെത്തുന്നതോടെ ആരോപണപ്രത്യാരോപണങ്ങൾ കൂടുതൽ രൂക്ഷമാകും.

കോൺഗ്രസുകാർക്ക് ഏറെ വൈകാരികമായ പ്രശ്നത്തിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ അറസ്റ്റിലായത് രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. പയ്യന്നൂരിൽ ഗാന്ധിജിയുടെ പ്രതിമ തകർത്തതിൽ ഡിവൈഎഫ്ക്കാർ അറസ്റ്റിലായതും എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടിക്കാൻ വൈകുന്നതും ചൂണ്ടിക്കാട്ടി കോൺഗ്രസും  പ്രതിരോധമുയർത്തുന്നു.ഗാന്ധിജിയെ കൊന്നത് ആർഎസ്എസും ചിത്രം തകർത്തത് കോൺഗ്രസുമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷ പ്രചാരണം. 

എന്നാൽ, കേസ് അന്വേഷണം പൂർത്തീകരിക്കുന്നതിനു മുൻപുതന്നെ, കോൺഗ്രസുകാരാണ് ഗാന്ധിചിത്രം തകർത്തതെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചത് അറസ്റ്റിന്റെ പിന്നിലെ രാഷ്ട്രീയഗൂഢാലോചനയുടെ തെളിവാണെന്നു കോൺഗ്രസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം എസ്എഫ്ഐക്കാരെ രക്ഷപ്പെടുത്തി നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് എന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. വ്യക്തമായ തെളിവുകളോടെയാണ് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തതെന്നു സിപിഎം വാദിക്കുന്നു.  എല്ലാ എസ്എഫ്ഐക്കാരും എംപി ഓഫിസിൽനിന്നു പിരിഞ്ഞുപോകുന്നതു വരെ ഗാന്ധിചിത്രം എംപി ഓഫിസിലെ ചുവരിൽത്തന്നെയുണ്ടായിരുന്നു.

ഇതിനു വിഡിയോദൃശ്യങ്ങളടക്കമുള്ള തെളിവും ഉണ്ട്. എസ്എഫ്ക്കാരെ ഗാന്ധിനിന്ദകരായി ചിത്രീകരിക്കാനുള്ള കോൺഗ്രസുകാരുടെ കുബുദ്ധി അവരെത്തന്നെ തിരിഞ്ഞുകൊത്തിയെന്നും സിപിഎം നേതാക്കൾ പറയുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനായി ഇടതുപക്ഷവും കോൺഗ്രസും ചർച്ചകൾക്കു മുൻകൈയെടുക്കുന്ന സമയത്തുതന്നെ എസ്എഫ്ഐ രാഹുലിന്റെ ഓഫിസിലേക്കു നടത്തിയ അക്രമസമരം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. 

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ള നേതാക്കളെല്ലാം അക്രമത്തെ തള്ളിപ്പറയുകയും ചെയ്തു. ഇതിനിടെയാണ് ഗാന്ധിചിത്രം തകർക്കപ്പെട്ടതിന്റെ ചുവടുപിടിച്ചും വിവാദമുയർന്നത്. ഓഫിസിൽ അതിക്രമം നടത്തിയ എസ്എഫ്ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്ത ശേഷമാണ് തകർക്കപ്പെട്ട ഗാന്ധിചിത്രത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രവർത്തകർ തന്നെ പുറത്തുവിട്ടത്.  ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐക്കാരാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ, എസ്എഫ്ഐ പ്രവർത്തകർ ഓഫിസിന്റെ ഷട്ടർ തകർത്തതിനും ജനലിനുള്ളിലൂടെ വലിഞ്ഞുകയറിയതിനും വിഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിരുന്നെങ്കിലും ഗാന്ധിചിത്രം തകർത്തത് എസ്എഫ്ഐക്കാരാണെന്ന ആരോപണത്തിനു തെളിവു നൽകാൻ കഴിയാത്തതു കോൺഗ്രസ് നേതൃത്വത്തെ കുഴക്കി. 

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനു ശേഷം ഓഫിസ് പഴയപടിയാക്കുകയും ഗാന്ധിചിത്രം ഫ്രെയിം മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്തു.   അതിനിടെ, എംപി ഓഫിസിലെ ഗാന്ധിചിത്രം തകർത്തത് എസ്എഫ്ഐക്കാരല്ലെന്ന പൊലീസ് റിപ്പോർട്ടും പുറത്തുവന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞദിവസം 5 കോൺഗ്രസ് പ്രവർത്തകരോടു സ്റ്റേഷനിൽ ഹാജരാകണമെന്നു നോട്ടിസ് അയച്ചെങ്കിലും ആരും എത്തിയിരുന്നില്ല.   തുടർന്നാണ് എംപിയുടെ പിഎ കെ.ആർ. രതീഷ് കുമാർ അടക്കമുള്ളവരെ മൊഴിയെടുക്കാനായി ഇന്നലെ ഉച്ചയോടെ കൽപറ്റ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. അക്രമം നടന്നു മാസങ്ങൾ പിന്നിട്ടിട്ടും ഗാന്ധിചിത്രം തകർത്തവരെ പിടികൂടാൻ കഴിയാത്തതു വൻ വിമർശനത്തിനിടയാക്കിയിരുന്നു. 

ഉന്നതനേതാവിന്റെ ഗൂഢാലോചന

കൽപറ്റ ∙ എംപി ഓഫിസ് ആക്രമണത്തിനു പിന്നിൽ എൽഡിഎഫിലെ ഒരു ഉന്നതനേതാവിന്റെ ഗൂഢാലോചനയുണ്ടെന്നു ഡിസിസി പ്രസി‍ഡന്റ് എൻ.ഡി. അപ്പച്ചൻ ആരോപിച്ചു.  ഉന്നത നേതാവ് സംഭവത്തിനു മുൻപു വയനാട്ടിൽ എത്തി രണ്ടു ദിവസം തങ്ങി. പിന്നീട് സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെ രഹസ്യമായി വിളിച്ചു ചേർത്ത് എംപി ഓഫിസ് ആക്രമണത്തിനു ഗൂഢാലോചന നടത്തി. സംഭവം നടന്ന തൊട്ടടുത്ത ദിവസം പിണറായി വിജയൻ പ്രാഥമിക അന്വേഷണം പോലും പൂർത്തിയാക്കാതെ, മഹാത്മജിയുടെ ഫോട്ടോ തകർത്തത് കോൺഗ്രസ് പ്രവർത്തകരാണെന്നു നിയമസഭയിൽ പ്രസ്താവന നടത്തി.   അടുത്ത നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണ് എംപിയുടെ സ്റ്റാഫിനെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ഉപയോഗിച്ച് വേട്ടയാടൽ തുടർന്നാൽ കോൺഗ്രസ് പല്ലും നഖവും ഉപയോഗിച്ച്  ചെറുക്കുമെന്നും അപ്പച്ചൻ പറഞ്ഞു. 

‘അറസ്റ്റ് ആസൂത്രിതം’

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്ത കേസിൽ നടന്ന അറസ്റ്റ് ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവുമാണോയെന്നു സംശയിക്കുന്നുവെന്നു കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി. വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമായി മാത്രമേ ഈ സംഭവത്തെ കാണാൻ കഴിയുകയുള്ളൂ. ജില്ലാ പ്രസി‍ഡന്റ് മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ചു.കെ.ടി ഷാജി, എൻ.ജെ. ഷിബു, സജി ജോൺ, വി.ആർ. ജയപ്രകാശ്, ഇ.എസ്. ബെന്നി, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

‘വാദിയെ പ്രതിയാക്കി’

കൽപറ്റ ∙ സംഭവത്തിൽ വാദിയെ പ്രതിയാക്കുകയാണു ചെയ്തതെന്നു ഗാന്ധി ചിത്രം തകർത്ത കേസിൽ അറസ്റ്റിലായ, രാഹുൽ ഗാന്ധി എംപിയുടെ പിഎ കെ.ആർ. രതീഷ് കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫിസിൽ ജോലി ചെയ്യുന്നവരെയാകെ പ്രതികളാക്കി. ഒരു ദൃശ്യവും തെളിവായി പൊലീസിന്റെ കൈയിലില്ല. എംപിയുടെ ക്യാബിനുള്ളിൽ പോയി എന്നു വച്ച് അറസ്റ്റ് ചെയ്യാൻ കഴിയുമോ? ക്യാബിനിനുള്ളിൽ വാഷ്റൂം ഒക്കെ ഉള്ളതാണ്. കൃത്യമായ അന്വേഷണം പൊലീസ് നടത്തിയിട്ടില്ല.   സംഭവം നടക്കുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളുമില്ല. എന്നിട്ടും തരംതാണ രാഷ്ട്രീയക്കളിയാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com