വിദ്യാർഥി സംഘർഷം: കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി
Mail This Article
പനമരം∙ കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് കഴിഞ്ഞ ദിവസമുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. പനമരം അമ്പലക്കണ്ടി മുഹമ്മദ് റാഷിദ് (21) നെയാണു മർദിച്ചതായി ആക്ഷേപം ഉയരുന്നത്. മുട്ടിൽ ഡബ്ല്യൂഎംഒ കോളജ് പരിസരത്തു വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ പരുക്കേറ്റ മുഹമ്മദ് റാഷിദ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കു എത്തിയിരുന്നു.
ഇതെത്തുടർന്ന് ആശുപത്രി പരിസരത്തു സംഘർഷം ഉണ്ടായതോടെ സ്ഥലത്തെത്തിയ പൊലീസ് നിരപരാധിയായ വിദ്യാർഥികളെ കസ്റ്റഡിയിൽ എടുക്കുകയും സ്റ്റേഷനിൽ എത്തിച്ച വിദ്യാർഥികളെ അസഭ്യം വിളിക്കുകയും ലാത്തികൊണ്ടു അടിക്കുകയും ചെയ്തതായാണു പരാതി.രക്ഷിതാക്കൾ എത്തിയതിനെത്തുടർന്നാണ് വിദ്യാർഥികൾക്കു ജാമ്യം അനുവദിച്ചത്. ലാത്തിയടിയേറ്റ് കൈക്കുഴയ്ക്കു പൊട്ടലേറ്റ മുഹമ്മദ് റാഷിദ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് നടപടിക്കെതിരെ ഡിജിപി, ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർക്ക് പരാതി നൽകുന്നതിനു പുറമേ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനും തീരുമാനിച്ചതായി രക്ഷിതാക്കൾ പറഞ്ഞു.വിദ്യാർഥികളെ മർദിച്ചെന്നതു കെട്ടിച്ചമച്ചതാണെന്നും സംഘർഷത്തിൽ പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദ്യാർഥികളെ രക്ഷിതാക്കൾക്കൊപ്പം ബസിൽ കയറ്റി അയയ്ക്കുക മാത്രമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു.