കൂടുതൽ മദ്യ വിൽപന ശാലകള് ; പൂട്ടിപ്പോയ ഔട്‌ലെറ്റുകൾക്കു പുറമെ അധുനിക സൗകര്യങ്ങളോടെ സൂപ്പർ മാർക്കറ്റുകൾ
Mail This Article
ബത്തേരി ∙ ബവ്റിജസ് കോർപറേഷന്റെ കീഴിൽ കൂടുതൽ ഔട്‌ലെറ്റുകൾ ജില്ലയിലേക്കെത്തുന്നു. നിലവിൽ പൂട്ടിപ്പോയ 4 ഔട്‌ലെറ്റുകൾക്കു പുറമെ 3 സൂപ്പർ മാർക്കറ്റുകൾ കൂടി തുറന്നേക്കും. ഒപ്പം മുൻപുണ്ടായിരുന്ന കോടതി വിധി പ്രകാരം ടൗണിൽ നിന്ന് മാറ്റിയവ അതത് ടൗണുകളിലേക്ക് പുനഃസ്ഥാപിക്കാനും തീരുമാനമുണ്ട്. കൂടുതൽ ബാറുകളും ലൈസൻസിനായി കാത്തു നിൽപുണ്ട്.മീനങ്ങാടി വൈത്തിരി, മേപ്പാടി, ചീപ്പാട് എന്നീ ബവ്റിജസ് ഔട്‌ലെറ്റുകളാണ് ഘട്ടം ഘട്ടമായി മദ്യനിരോധനം കൊണ്ടുവരുന്നതിന്റെ ഭാഗമായി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിപ്പോയത്.
ഇവ പുനഃസ്ഥാപിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ ഇപ്പോഴുള്ള ഔട്‌ലെറ്റുകൾക്കൊപ്പം നാലെണ്ണം കൂടി കൂടും. പൂട്ടിപ്പോയവ പുനഃസ്ഥാപിക്കുമ്പോൾ സ്ഥലം മാറി സ്ഥാപിക്കുകയുമാവാം.ഉത്തരവായിട്ടില്ലെങ്കിലും നഗരസഭകളിൽ നിലവിലുള്ളതിനൊപ്പം ഓരോ ഔട്‌ലെറ്റ് കൂടി തുറക്കാമെന്നും കോർപറേഷനിൽ തീരുമാനമുണ്ട്. അങ്ങനെയെങ്കിൽ ബത്തേരി, കൽപറ്റ, മാനന്തവാടി എന്നീ ടൗണുകളിൽ ഓരോ സർക്കാർ മദ്യ വിൽപന ശാലകൾ കൂടി വരും. സൂപ്പർമാർക്കറ്റ് മാതൃകയിൽ ആളുകൾക്ക് കയറി നടന്ന് തിരഞ്ഞെടുത്ത് പോകാവുന്ന വിധത്തിൽ ആധുനിക സൗകര്യങ്ങളോടെയാകും അത് തുറക്കുക.
ബത്തേരിയിൽ ടൗണിൽ നിന്ന് 5 കിലോമീറ്റർ മാറി മന്ദംകൊല്ലിയിൽ പ്രവർത്തിക്കുന്ന ബവ്റിജസ് ഔട്‌ലെറ്റ് ടൗണിലേക്ക് മറ്റും. ഇതിനായി 5 കെട്ടിടങ്ങളുടെ പ്രപ്പോസലുകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ റീജനൽ മാനേജർ ഇവയുടെ പരിശോധനയ്ക്കായി എത്തുകയോ അന്തിമ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. പാർക്കിങിനും വിശ്രമത്തിനും സൗകര്യമുള്ള കെട്ടിടങ്ങളാണ് കോർപറേഷൻ പരിഗണിക്കുന്നത്. ഒരു മുനിസിപ്പൽ ടൗണിൽ 2 ഔട്‌ലെറ്റുകൾ സ്ഥാപിച്ചാൽ അവ രണ്ടും തമ്മിൽ നിശ്ചിത അകലം പാലിക്കാനും ആലോചനയുണ്ട്. ബത്തേരിയിൽ നിന്ന് മാത്രം 3 ഹോട്ടലുകൾ ബാർ ലൈസൻസിനായി കാത്തു നിൽപ്പുണ്ട്.