ADVERTISEMENT

പുല്‍പള്ളി ∙ അമ്പത്താറിലും പരിസര പ്രദേശങ്ങളിലുമായി വിലസുന്ന കടുവയെ കണ്ടെത്തി പിടികൂടാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. കൂട് സ്ഥാപിച്ചു കടുവയെ പിടികൂടുന്നതിനു പകരം സാങ്കേതികത്വങ്ങള്‍ നിരത്തി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന സമീപനമാണു വനപാലകര്‍ സ്വീകരിക്കുന്നത്. അമ്പത്താറ് നെടുങ്കല്ലേല്‍ ബിജുവിന്റെ  തൊഴുത്തില്‍ കെട്ടിയിരുന്ന കിടാവിനെ കഴിഞ്ഞയാഴ്ച കടുവ ആക്രമിച്ചു പരുക്കേല്‍പിച്ചിരുന്നു.

സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടയുകയും പ്രശ്നപരിഹാരം ഉടനെന്ന ഉറപ്പുമായി ഉദ്യോഗസ്ഥര്‍ മടങ്ങിയതുമാണ്. എന്നാല്‍ തൊട്ടടുത്ത ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലരും കടുവയെ കണ്ടു. വനപാലകരും ഉത്തരവാദപ്പെട്ട ഭരണകര്‍ത്താക്കളും ജനങ്ങളുടെ ആശങ്ക മനസിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചീയമ്പം വനപ്രദേശത്തു കടുവയ്ക്കു പുറമേ മാനും പന്നികളും കൂട്ടത്തോടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു. വനാതിര്‍ത്തിയില്‍ പ്രതിരോധ നടപടികളൊന്നുമില്ല.

തൂക്കുവേലി സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഒന്നുമുണ്ടായിട്ടില്ല. വനത്തിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള തോട്ടങ്ങളിലും മാന്‍കൂട്ടങ്ങള്‍ തമ്പടിക്കുന്നു. ഇവയെ ഭക്ഷിക്കാന്‍ കടുവയും കാടിറങ്ങുന്നു. ഇവയ്ക്കിടെ ജീവന്‍മരണ പോരാട്ടം നടത്തുന്ന കര്‍ഷകരുടെ വിലാപങ്ങള്‍ ഭരണകൂടം മനസിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോയി മണ്ണാര്‍തോട്ടം അധ്യക്ഷത വഹിച്ചു. ബിജു തെക്കേല്‍, ഷിജി കേളകത്ത്, ഷിജി കുന്നക്കാട്ട്, ബിജു നെടുങ്കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു.

വന്യമൃഗശല്യത്തിനു പരിഹാരം വേണം

പുൽപള്ളി ∙ നാട്ടിൽ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരമുണ്ടാക്കണമെന്ന് എകെസിസി യൂണിറ്റ് ആവശ്യപ്പെട്ടു. പുൽപള്ളി ടൗൺ പരിസരങ്ങളിൽ വരെ കടുവയും മാനും പുലിയുമെത്തുന്നു. ഗ്രാമങ്ങളിലെ കർഷകർക്കു വളർത്തുമൃഗങ്ങളെയും കൃഷിയും സംരക്ഷണം നൽകാൻ കഴിയുന്നില്ല. കുട്ടികളെ സ്കൂളിലയയ്ക്കാനും പ്രയാസം.

പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമ‍ൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാണ്. കാടും നാടും വേര്‍തിരിച്ചു കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. സജി നമ്പൂടാകം അധ്യക്ഷത വഹിച്ചു. ബിജു അരീക്കാട്ട്, ഷാജി വാഴയില്‍, മേരി ചെരുവില്‍, ബേബി പെരുമ്പില്‍, പി.എ.ഡീവന്‍സ്, ജോയി വളയമ്പള്ളി, ഷിജി ചെരുവില്‍, സജി മോരുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com