ചുണ്ടക്കര- മില്ലുമുക്ക് റോഡ് തകര്‍ന്നു
Mail This Article
പനമരം ∙ തകർന്ന് തരിപ്പണമായി കണിയാമ്പറ്റ പഞ്ചായത്തിലെ പള്ളിക്കുന്ന് ചുണ്ടക്കര മില്ലുമുക്ക് റോഡ്. ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ പള്ളിക്കുന്ന് പള്ളിയിലേക്ക് മില്ലുമുക്കിൽ നിന്നു പോകുന്ന റോഡാണ് കിലോമീറ്ററുകളോളം ദൂരത്തിൽ പൂർണമായും തകർന്നു കിടക്കുന്നത്. മഴക്കാലത്ത് വൻകുഴികളിൽ വെള്ളവും ചെളിയും നിറയുന്നതോടെ ഇതുവഴി യാത്ര ചെയ്താൽ നടുവൊടിയും.
വിനോദ സഞ്ചാര പദ്ധതിയിലുൾപ്പെടുത്തി റോഡ് നന്നാക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടിയില്ല. പള്ളിക്കുന്ന് പള്ളി തിരുനാളിന് ബൈപാസ് ആയി ഉപയോഗിക്കുന്ന റോഡിലെ വൻകുഴികൾ എങ്കിലും താൽക്കാലികമായി അടയ്ക്കണമെന്ന ആവശ്യത്തിനും നടപടിയില്ല. കണിയാമ്പറ്റ പഞ്ചായത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ഈ റോഡ് വീതി കൂട്ടി നന്നാക്കണമെന്ന ആവശ്യത്തിനു വർഷങ്ങൾ പഴക്കമുണ്ടെങ്കിലും അധികൃതർ കേട്ട ഭാവം പോലും നടിച്ചിട്ടില്ല.
പരാതികൾ വ്യാപകമാകുമ്പോൾ ഫണ്ട് വച്ചിട്ടുണ്ടെന്നും ഉടൻ നന്നാക്കുമെന്നതും സ്ഥിരം പല്ലവിയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് പൂർണമായും തകർന്നതോടെ പനമരം ഭാഗത്ത് നിന്ന് പള്ളിക്കുന്ന് വെണ്ണിയോട് ഭാഗങ്ങളിലേക്ക് എത്തേണ്ടവർ കിലോമീറ്ററുകൾ ചുറ്റി കമ്പളക്കാട് വഴിയാണ് യാത്ര. റോഡ് പൂർണമായും പൊതുമരാമത്ത് ഏറ്റെടുത്ത് ഉടൻ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.