ബ്ലേഡുകാരന്റെ മർദ്ദനത്തിൽ ഹോട്ടലുടമയ്ക്ക് പരുക്ക്
Mail This Article
ഇരുളം ∙ കച്ചവട ആവശ്യത്തിനു വാങ്ങിയ പണത്തിന്റെ പലിശ വൈകിയതിന് ഹോട്ടലുടമയെ മർദ്ദിച്ചതായി പരാതി. ഇരുളം അങ്ങാടിയിലെ എസ്.എ. ഹോട്ടൽ ഉടമ സുബൈറാ (31) ണ് പരുക്കുകളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്. സംഭവത്തിൽ കേണിച്ചിറ പോലീസ് കേസെടുത്തു. പലിശ പണവുമായി വീട്ടിലെത്തിയപ്പോൾ വാഹനം പിടിച്ചുവച്ച് ഇരുളം സ്വദേശി ജംഷീദ് മർദ്ദിച്ചെന്നാണ് പരാതി. കച്ചവട ആവശ്യത്തിനു ജംഷീദിൽ നിന്നു ചെക്ക്, മുദ്രപത്രം എന്നിവയുടെ ഈടിൽ സുബൈർ ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. മാസാമാസം ഇതിന്റെ പലിശ നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം നൽകേണ്ട പലിശ നൽകാൻ വൈകിയതിനാൽ ജംഷീദ് ഇരുളത്ത് ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയെന്ന് സുബൈർ പറയുന്നു. പിന്നീട് വൈകുന്നേരം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു പറഞ്ഞ് സുബൈറിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കാർ പിടിച്ചെടുത്ത് മര്‍ദ്ദിച്ചെന്നാണ് പരാതി.
ഇരുളം പ്രദേശത്ത് വട്ടിപ്പലിശക്കാരുടെ ശല്യം വര്‍ധിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. അങ്ങാടിയില്‍ പണം പലിശയ്ക്കു കൊടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. അടുത്തിടെ ചുണ്ടക്കൊല്ലി സ്വദേശിയുടെ വാഹനം ബ്ലേഡുകാര്‍ തട്ടിയെടുത്തെന്ന് പരാതിയുണ്ട്. ചെറുകിട കച്ചവടക്കാരാണ് ഇവരുടെ ഇര. ദിവസം, മാസ കണക്കില്‍ പലിശയക്കു പണം നല്‍കുന്നവരുമുണ്ട്. കുബേര നിയമപ്രകാരം ഇവരുടെ പേരില്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.