മീനങ്ങാടി-53 ൽ അപകടങ്ങൾ പതിവായി
Mail This Article
മീനങ്ങാടി ∙ ദേശീയ പാതയിൽ മീനങ്ങാടി-53 ൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ഇവിടെ കാറും ഓട്ടോയും കൂട്ടിയിടിച്ചിരുന്നു. ദേശീയ പാതയിൽ നിന്ന് പുഴഗുനി-കല്ലുപാടി ഭാഗങ്ങളിലേക്ക് തിരിയുന്ന റോഡും എതിർ ഭാഗത്ത് പമ്പുമുള്ള ഇടത്താണ് അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ യാത്രക്കാരായ വാഴവറ്റ എടത്തിൽ കോളനിയിലെ അമൃത, അശ്വതി എന്നിവർക്ക് പരുക്കേറ്റു. വാഴവറ്റയിൽ നിന്ന് മീനങ്ങാടി ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ, പുഴഗുനി റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറിപ്പോഴാണ് കൽപറ്റ ഭാഗത്തേക്ക് പോകുകയുമായിരുന്ന കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കഴിഞ്ഞ 25 ന് ബൈക്ക് യാത്രികനും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. പുഴഗുനി റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോഴാണ് ബൈക്കും അപകടത്തിൽപ്പെട്ടത്. പമ്പിൽ നിന്നും പുഴഗുനി-കല്ലുപാടി റോഡിൽ നിന്നും വാഹനങ്ങൾ പെട്ടെന്ന് ദേശീയ പാതയിലേക്ക് കയറുന്നത് കാണാതിരിക്കുകയും ദേശീയ പാതയിലൂടെ വാഹനത്തിൽ വേഗത്തിൽ പോകുന്നതുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. റോഡിനോട് ചേർന്നുള്ള പരസ്യ ബോർഡുകളും റോഡരികിലെ അനധികൃത പാർക്കിങ്ങുമെല്ലാം വാഹനം ഒാടിക്കുന്നവർക്ക് കൃത്യമായി കാണാൻ തടസ്സമാണെന്നും അതാണ് അപകടത്തിന് വഴിവയ്ക്കുന്നതെന്നും ഇതിന് പരിഹാരമായി ഇവിടെ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.