പൊന്മുടി കോട്ടയിൽ വീണ്ടും കടുവാഭീതി
Mail This Article
അമ്പലവയൽ ∙ ഭീതിയൊഴിയാതെ പൊന്മുടികോട്ടയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രദേശത്തെ കർഷകൻ കടുവയെ കണ്ടത്. ജനവാസ കേന്ദ്രങ്ങളിൽ ഇതുവരെ വളർത്തുമൃഗങ്ങളെയൊന്നും പിടികൂടിയിട്ടില്ലെങ്കിലും സമീപത്തെ എസ്റ്റേറ്റിലെ പന്നിയടക്കമുള്ളവയെ കടുവ പിടികൂടി ഭക്ഷിക്കുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
എപ്പോൾ വേണമെങ്കിലും ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങൾക്കു നേരെ ആക്രമണം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ കന്നുകാലികളെ വളർത്തുന്നവരെല്ലാം രാത്രികാലങ്ങളിൽ കാവൽ ഇരിക്കേണ്ട അവസ്ഥയാണ്.വെളുപ്പിനു പാലുമായി പോകുന്നവർക്കു ഒറ്റയ്ക്കു പോകാൻ പേടി.
വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മൃഗങ്ങൾക്ക് നേരെ ആക്രമണം റിപ്പോർട്ട് ചെയ്താൽ മാത്രമേ കൂട് സ്ഥാപിക്കാൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ നാട്ടുകാരെ അറിയിച്ചത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്.