കാട്ടാനശല്യത്തിൽ പൊറുതിമുട്ടി നെൽക്കർഷകർ
Mail This Article
പനമരം∙ കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടി പഞ്ചായത്തിലെ അമ്മാനി പാറവയലിലെ നെൽക്കർഷകർകഴിഞ്ഞ ഒരാഴ്ച തുടർച്ചയായി പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകളെ കൊണ്ട് കാവൽക്കാരടക്കം പൊറുതിമുട്ടുകയാണ്. കാവൽക്കാരെ വെട്ടിച്ചു കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന പാറവയൽ ചായംമാക്കിൽ ബാലന്റെ പാതി വിളവെത്തിയ അരയേക്കറോളം നെൽക്കൃഷി നശിപ്പിച്ചു.
ഇദ്ദേഹം രണ്ടര ഏക്കർ വയൽ പാട്ടത്തിനെടുത്താണ് നെൽക്കൃഷിയിറക്കിയത്.തുടർച്ചയായുള്ള കാട്ടാനശല്യം മൂലം വിളവെടുക്കാൻ ബാക്കി എന്തെങ്കിലും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കർഷകൻ. വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയും കിടങ്ങുകളും കന്മതിലും തകർന്നു കിടക്കുകയാണ്. ഈ ഭാഗത്തു കാവൽക്കാരുമില്ല. കതിരായ നെല്ല് തിന്നാൻ ഇനിയും ആനയെത്തുമെന്ന ഭീതിയിലാണു കർഷകർ. ആനയെ ഭയന്ന് ഇക്കൊല്ലം കുറച്ചുപേർ മാത്രമേ ഇവിടെ കൃഷി നടത്തിയിട്ടുള്ളൂ.